കോഴിക്കോട്: രാത്രിയിൽ നഗരത്തിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി. വീടുകളിലെ സെപ്ടിക് ടാങ്ക് വൃത്തിയാക്കാൻ കരാറെടുക്കുന്നവർ വീടുകളിൽ നിന്നും രാത്രിയിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചത്.
നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡ് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ വ്യാപകമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നഗരസഭ നിർമിക്കുന്ന 100 കെ.എൽ.ഡി ശേഷിയുള്ള പ്ലാന്റിന്റെ ജോലികൾ 2020 മാർച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഹെൽത്ത് സ്‌ക്വാഡുകൾ പിടിച്ചെടുത്ത വാഹനങ്ങൾക്ക് 2018 മുതൽ 7 കേസുകളിൽ നിന്നായി 2,70,070 രൂപ പിഴ ചുമത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. എ.സി.ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |