കൊല്ലങ്കോട്: ജില്ലയിലെ കിഴക്കൻ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളിൽ വിജിലൻസിന്റെ വ്യാപക പരിശോധന. സംസ്ഥാന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ പാറക്കല്ലുമായി വന്ന ലോറികളും ടിപ്പറും പിടികൂടി. 6.23 ലക്ഷം പിഴയും ചുമത്തി.
വെള്ളിയാഴ്ച രാത്രി പത്തു മുതൽ ആരംഭിച്ച പരിശോധന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടുനിന്നു. വാളയാർ മുതൽ മുതലമടവരെ നടത്തിയ പരിശോധനയിൽ വാളയാർ വഴി കടന്നുവന്ന 12 ടോറസ് ലോറികളിൽ അമിതഭാരം കയറ്റിയതായി കണ്ടെത്തി. തുടർന്ന് 5,48,000 രൂപയും പരിശോധനയിൽ കൈക്കൂലി വാങ്ങിയ രണ്ടു എ.എം.വി ഉദ്യോഗസ്ഥരിൽ നിന്ന് 2,650 രൂപയും പിടികൂടി. മുതലമട നീളിപ്പാറ ഊർക്കുളം കാട്ടിലെ അനധികൃത ക്വാറിയിൽ കരിങ്കല്ല് കയറ്റിയതും കയറ്റാൻ വന്നതുമായ മൂന്ന് ടിപ്പറും പിടിച്ചെടുത്തു. 7,5000 രൂപയും പിഴ ചുമത്തി.
വിജിലൻസ് പാലക്കാട് ഡിവൈ.എസ്.പി എം.ഗംഗാധരൻ, സർക്കിൾ ഇൻസ്‌പെക്ടർ ബോബിൻ മാത്യു, ഗസറ്റ് ഓഫീസർ അസിസ്റ്റന്റ് എൻജിനീയർ പി.ഡ്യൂ. ഡി വിഭാഗം വിഷ്ണുപ്രിയദർശൻ, എസ്.ഐ ബി.സുരേന്ദ്രൻ, എ.എസ്.ഐ മനോജ് കുമാർ, പി.ആർ.രമേഷ്, സി.പി.ഒമാരായ സലേഷ്, പ്രമോദ്, മനോജ്, ഡ്രൈവർ ബ്രീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ക്വാറികളുടെ വിസ്തീർണം അളന്ന് പിഴ ഈടാക്കും
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അധികൃതർ. റവന്യൂ വകുപ്പ് പലതവണ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് മുതലമട നീളിപ്പാറയിൽ ക്വാറികൾ പ്രവർത്തിക്കുന്നത്. പാറ പൊട്ടിച്ചെടുത്തതിന്റെ വിസ്തീർണം അളന്ന ശേഷം സ്ഥലം ഉടമയിൽ നിന്നും പിഴ ഈടാക്കും. അനധികൃത ക്വാറികളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ 1064, 8592900900 എന്ന നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |