അഹമ്മദാബാദ്: കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും (എ.ടി.എസ്) ചേർന്ന് നടത്തിയ പരിശോധനയിൽ ഗുജറാത്ത് തീരത്തുണ്ടായിരുന്ന പാകിസ്ഥാൻ ബോട്ടിൽ നിന്ന് 360 കോടിയുടെ 50 കിലോ ഹെറോയിൻ പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീരത്തുണ്ടായിരുന്ന അൽ സക്കാർ എന്ന ബോട്ടിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്.
കൂടുതൽ അന്വേഷണങ്ങൾക്കായി ബോട്ടും ജീവനക്കാരെയും ജഖാവു തുറമുഖത്തേയ്ക്ക് കൊണ്ടുവന്നതായി അധികൃതർ പറഞ്ഞു. 7, 8 തീയതികളിൽ ജഖാവു തുറമുഖത്തു നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ കടൽ ഭാഗത്തൂടെ സംശയാസ്പദമായി നീങ്ങിയ ബോട്ടാണ് പിടിച്ചെടുത്തത്. ഇതിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അഞ്ച് ബാഗുകളിലായി 50 കിലോ ഹെറോയിൻ കണ്ടെത്തി. ഒരു വർഷത്തിനിടെ കോസ്റ്റ് ഗാർഡും എ.ടി.എസും നടത്തുന്ന ആറാമത്തെ സംയുക്ത ഓപ്പറേഷനാണിത്. സെപ്‌തംബർ 14ന് പാകിസ്ഥാൻ ബോട്ടിൽ നിന്ന് 40 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |