*ഇന്ന് ചീരാൽ വില്ലേജിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
* ആദ്യം കടുവ പിടികൂടി കൊന്ന പശുവിന്റെ ഉടമയ്ക്ക് ഇന്ന് നഷ്ടപരിഹാരം
*ആക്രമണത്തിനിരയായ മറ്റ് പശുക്കളുടെ ഉടമകൾക്ക് ഒരുമാസത്തിനുള്ളിൽ നഷ്ടപരിഹാരം.
*പരിക്കേറ്റ പശുക്കളെ പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ ചികിത്സിപ്പിക്കും.
ചീരാൽ: രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ വീണ്ടും രണ്ട് പശുക്കളെകൂടി കടുവ പിടികൂടി. ഇതോടെ കഴിഞ്ഞ രണ്ടാം തീയതി മുതൽ ഇന്നലെ വരെയായി കടുവ പിടികൂടിയ പശുക്കളുടെ എണ്ണം ഒമ്പതായി. ചീരാൽ കണ്ടാർമല വേലായുധന്റെയും കരുവള്ളി ജെയ്സിയുടെയും പശുക്കളെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ചത്. ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്തു.
ഇന്നലെ പുലർച്ചെ 1.20തോടുകൂടിയാണ് കണ്ടാർമല വേലായുധന്റെ കറവപശുവിനെ കടുവ പിടികൂടിയത്. തൊഴുത്തിൽ നിന്ന് പശുവിന്റെ കരച്ചിൽ കേട്ടതോടെ വീട്ടുടമ പുറത്തിറങ്ങി ഒച്ചവെച്ചതോടെ കടുവ ഓടിപ്പോവുകയായിരുന്നു. ഇവിടെ നിന്ന് അര കിലോമീറ്റർ മാറിയാണ് മൂന്ന് മണിക്കൂറിന് ശേഷം ജെയ്സിയുടെ പശുവിനെ ആക്രമിച്ചത്. ഇവിടെയും വീട്ടുകാർ ഒച്ചയുണ്ടാക്കിയതോടെയാണ് കടുവ പശുവിനെ വിട്ട് തോട്ടത്തിലേക്ക് ഓടിമറഞ്ഞത്. രാത്രി മാത്രം ഇരതേടി ഇറങ്ങിയിരുന്ന കടുവയെ കഴിഞ്ഞ ദിവസം പകൽസമയത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കണ്ടതോടെ ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വീണ്ടും ആക്രമണം ഉണ്ടായത്.
കടുവയെ പിടികൂടുന്നതിനായി കൂട് വെച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുവേണ്ട നടപടികളും തുടർന്നുവരുന്നതിനിടെയാണ് വീണ്ടും രണ്ട് പശുക്കൾ ആക്രമണത്തിനിരയായത്. കളക്ടർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ വനം വകുപ്പ് ഓഫീസുകൾ ഉപരോധിക്കാൻ ജനങ്ങൾ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഉച്ചയോടെ കളക്ടർ സംഭവ സ്ഥലത്തെത്തുകയും ജനപ്രതിനിധികളും സർവകക്ഷി സമരസമിതി പ്രവർത്തകരുമായി ചർച്ച നടത്തുകയും, കടുവയെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനും നഷ്ടപരിഹാരം ഊർജിതമാക്കാനും തീരുമാനിച്ചു.
#
നഷ്ടപരിഹാരമായി പരമാവധി ഒരു ലക്ഷം രൂപ നൽകും
കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട പശുക്കൾക്കുള്ള നഷ്ടപരിഹാര തുകയായി ഉടമകൾക്ക് പരമാവധി ഒരു ലക്ഷം രൂപ നൽകാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ.ഗീത ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. കടുവയുടെ ആക്രമണത്തിൽ ആദ്യം മരണപ്പെട്ട പശുവിന്റെ ഉടമയ്ക്ക് ഇന്ന് തുക നൽകും .മറ്റുള്ളവർക്ക് ഒരു മാസത്തിനുള്ളിൽ തുക നൽകും. പരിക്കേറ്റ ഉരുക്കൾക്ക് അതിന്റെ പൂർണ ചികിത്സാചെലവ് നൽകും. നിലവിൽ പരിക്കേറ്റിരിക്കുന്ന പശുക്കളെ പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിപ്പിക്കും. കാട് മൂടികിടക്കുന്ന എല്ലാ സ്വകാര്യതോട്ടങ്ങളിലെയും കാട് വെട്ടിത്തെളിക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടു.
#
ചീരാൽ വില്ലേജിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കടുവ പകൽ സമയത്ത്‌പോലും ജനവാസമേഖലയിൽ കാണപ്പെട്ട സാഹചര്യത്തിൽ ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
#
കടുവയെ പിടികൂടാൻ അമ്പതംഗ ടീം
കടുവയെ പിടികൂടുന്നതിനായി അമ്പതംഗ ആർ.ആർ.ടി രംഗത്ത്. ജനവാസമേഖലയിൽ കഴിയുന്ന കടുവയെ ട്രാങ്കുലൈസ് ചെയ്ത് മയക്കുവെടിവെച്ച് പിടികൂടുകയോ കെണിയൊരുക്കി കൂട്ടിൽ അകപ്പെടുത്തുകയോ ചെയ്യുന്നതിനായാണ് ആർ.ആർ.ടി അംഗങ്ങൾ തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ഇന്നലെ കരിവള്ളി ഭാഗത്ത് തെരച്ചിൽ നടത്തിയത്. കടുവയുടെ സഞ്ചാരപഥം നോക്കിയാണ് തെരച്ചിൽ. രാത്രി വരെ തെരച്ചിൽ നടത്തി. ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |