പഴയങ്ങാടി:മാടായി പാറയിൽ ഗ്രാമ പഞ്ചായത്ത് വില കൊടുത്തു വാങ്ങിയ 2.30 ഏക്കറിൽ പണിയുന്ന കെട്ടിടത്തിന്റെ പ്രവൃത്തി നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താല്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. മാടായിപ്പാറ സംരക്ഷണ സമിതി സെക്രട്ടറി കെ.പി. ചന്ദ്രാംഗദൻ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രസ്തുത ഭൂമി ചിറക്കൽ കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ള മാടായി കാവ് ദേവസ്വത്തിന്റേതാണെന്നും കൃത്രിമ ആധാരങ്ങളിലൂടെ ഇത് കൈവശപ്പെടുത്തിയ സ്വകാര്യവ്യക്തികളിൽ നിന്ന് ശരിയായ അടിയാധാര പരിശോധന നടത്താതെ പഞ്ചായത്ത് അധികൃതർ വിലക്ക് വാങ്ങുകയായിരുന്നുവെന്നുമാണ് ഹരജിക്കാരന്റെ ആരോപണം. മാടായിപ്പാറയിലെ സമ്പന്നമായ ജൈവ വൈവിധ്യത്തെയും പാരിസ്ഥിതിക പ്രാധാന്യത്തെയും നശിപ്പിക്കുന്നതാണെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു. സ്വത്ത് ദേവസ്വത്തിന് വീണ്ടെടുത്ത് കൊടുക്കണമെന്നും പരാതിക്കാരൻ അപേക്ഷിച്ചിരുന്നു.
ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം, വയോജന വിശ്രമ കേന്ദ്രം, വനിതകൾക്കുള്ള ശൗചാലയം എന്നിവയടക്കമുള്ള വിവിധ പ്രവർത്തനമാണ് സ്ഥലത്ത് നടക്കുന്നത്. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, ദേവസ്വം ബോർഡ് അധികൃതർ, മാടായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങി 11 പേരാണ് കേസിൽ എതൃകക്ഷികൾ. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പഴയങ്ങാടി പൊലീസ് ഇൻസ്പക്ടരെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുമുണ്ട്. താല്കാലിക ഉത്തരവ് നടപ്പാക്കാൻ കോടതി അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹരജിക്കാരന് വേണ്ടി അഡ്വ: ശ്രീകുമാർ ചേലൂരാണ് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |