# ഇതുവരെ സംഭരിച്ചത് 64.23 ലക്ഷം കിലോ നെല്ല്
ആലപ്പുഴ: സമരം പിൻവലിച്ച് മില്ലുകാർ ഉഷാറായതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നെല്ലുസംഭരണം വേഗത്തിലായി. സർക്കാരുമായി കരാർ ഒപ്പിട്ട 48ൽ 16 മില്ലുകൾ നിലവിൽ സംഭരണത്തിനുണ്ട്. പ്രതിദിനം 436.392 മെട്രിക് ടൺ (4.36 ലക്ഷം കിലോ) നെല്ല് സംഭരിക്കുന്നുണ്ട്. ഇതുവരെ ആകെ 64.23 ലക്ഷം കിലോ നെല്ല് സംഭരിച്ചു.
സെപ്തംബർ 15 മുതൽ കഴിഞ്ഞ 25 വരെ രണ്ടാം കൃഷിയിൽ 43 പാടശേഖരങ്ങളിലെ 1960.022 ഹെക്ടറിൽ വിളവെടുപ്പ് പൂർത്തിയായി. ഇത്തവണ രണ്ടാം കൃഷിയിറക്കിയത് 9748 ഹെക്ടറിലാണ്. ആദ്യത്തെ 32 ദിവസം മില്ലുടമകൾ അസോ. നേതൃത്വത്തിൽ സമരം നടത്തിയതിനാൽ അംഗങ്ങളല്ലാതിരുന്ന രണ്ടു മില്ലുകാർ മാത്രമാണ് സംഭരണത്തിന് ഉണ്ടായിരുന്നത്. വിളവെടുപ്പ് നടന്ന പാടശേഖരങ്ങളിൽ ഒരു മാസത്തോളമാണ് നെല്ല് കെട്ടിക്കിടന്നത്. കിഴിവിന്റെ പേരിൽ മില്ലുകാർ കർഷകരെ പിഴിയുന്നുവെന്നും ആരോപണമുണ്ട്.
നൂറുകിലോ നെല്ല് സംഭരിക്കുമ്പോൾ, ഈർപ്പത്തിന്റെ പേരിൽ 15 മുതൽ 21 കിലോ വരെ അധികം നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം. കടുത്ത വെയിലുള്ളപ്പോൾ പോലും ഇതേ രീതിയിൽ കൂടുതൽ നെല്ല് ഈടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 12 മുതൽ 15 കിലോവരെയാണ് അധികം നൽകിയത്. കഴിഞ്ഞ വർഷം 30 ക്വിന്റൽ നെല്ല് ലഭിച്ചിടത്ത് 20 മുതൽ 25 വരെ ക്വിന്റലാണ് ഇത്തവണ ലഭിച്ചത്. കിലോയ്ക്ക് 28 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. പലഘട്ടങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച 1.92 രൂപ മൂന്ന് വർഷം കഴിഞ്ഞിട്ടും കർഷകരുടെ കൈകളിൽ എത്തിയിട്ടില്ല.
അമിതമായി ഈടാക്കുന്ന കിഴിവ് അംഗീകരിക്കാനാവില്ല. മില്ലുടമകളുടെ ഭീഷണിക്ക് മുന്നിൽ തലകുനിക്കുന്ന ഉദ്യോഗസ്ഥന്മാർ നിലപാട് തിരുത്തണം
ബേബി പാറക്കാടൻ, പ്രസിഡന്റ്, കേരള സംസ്ഥാന നാളകേര കർഷക ഫെഡറേഷൻ
നിലവിലെ കണക്ക്
# പൂർത്തിയായത്: 1960 ഹെക്ടർ
# പാടശേഖരങ്ങൾ: 43
# രജിസ്റ്റർ ചെയ്ത മില്ലുകൾ: 48
# സംഭരണ രംഗത്തുള്ളവ: 16
# പ്രതിദിന സംഭരണം: 436.392 മെട്രിക് ടൺ
# ഇതുവരെ സംഭരിച്ചത്: 6423.226 മെട്രിക് ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |