നെയ്റോബി : കെനിയയിൽ പ്രസിഡന്റ് വില്യം റുറ്റോയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഡിജിറ്റൽ കാമ്പെയ്ന്റെ ചുമതല വഹിച്ചിരുന്നെന്ന് പറയപ്പെടുന്ന സുൽഫിക്കർ അഹമ്മദ് ഖാൻ ( 48 ), മുഹമ്മദ് സെയ്ദ് സമി കിദ്‌വായി ( 36 ) എന്നീ ഇന്ത്യക്കാരെയും ഇവരുടെ കെനിയക്കാരനായ ഡ്രൈവറെയും കാണാതായ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. ഇവർ കൊല്ലപ്പെട്ടെന്ന് സൂചനയുണ്ടെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം ദുരൂഹത ഇരട്ടിയാക്കുന്നു.
ബാലാജി ടെലിഫിലിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായിരുന്നു സുൽഫിക്കർ. ഇറോസ് നൗ, സ്റ്റാർ ഗോൾഡ്, സ്റ്റാർ സ്പോട്സ്, നാഷണൽ ജിയോഗ്രഫിക്, ചാനൽ വി തുടങ്ങിയവയിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലക്നൗ സ്വദേശിയായ മുഹമ്മദ് ദുബായിലാണ് താമസം. ഇരുവരും ഏപ്രിലിലാണ് കെനിയയിലെത്തിയത്
ജൂലായി 22ന് രാത്രിയിൽ ഇവരെ കാണാതായത്
നെയ്റോബിയിലെ ഒരു ക്ലബിൽ നിന്ന് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന കാറിനെ റോഡിൽ വച്ച് കെനിയൻ പൊലീസിന്റെ പ്രത്യേക യൂണിറ്റുകളിലൊന്നായ എസ്.എസ്.യുവിന്റെ ( സ്പെഷ്യൽ സർവീസ് യൂണിറ്റ് ) വാഹനം തടഞ്ഞു
എസ്.എസ്.യു ഉദ്യോഗസ്ഥർ വാഹനം കാറിന് മുന്നിൽ കുറുകെയിട്ട് സുൽഫിക്കറിനെയും മുഹമ്മദിനെയും ഡ്രൈവറേയും പുറത്തേക്ക് ഇറക്കി. ശേഷം എസ്.എസ്.യു വാഹനത്തിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബന്ധുക്കൾ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ കെനിയയിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയും ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു
കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയന്നതല്ലാതെ അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല
തിരോധാനത്തിന് പിന്നാലെ എസ്.എസ്.യുവിനെ പിരിച്ചുവിടാൻ റുറ്റോ ഉത്തരവിട്ടിരുന്നു. നിരവധി കൊലപാതകങ്ങളുടെയും മറ്റും പേരിൽ ഒട്ടനവധി ആരോപണങ്ങൾ അനധികൃത സായുധ സംഘത്തിന് സമാനമായ എസ്.എസ്.യു നേരിടുന്നുണ്ട്
മൂവരും കൊല്ലപ്പെട്ടിരിക്കാമെന്ന് അടുത്തിടെ കെനിയയിൽ പ്രസിഡന്റ് വില്യം റുറ്റോയുടെ ഉപദേഷ്ടാക്കളിൽ ഒരാൾ വെളിപ്പെടുത്തി
വിഷയത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ഇന്ത്യ കെനിയയോട് ആവശ്യപ്പെട്ടു. നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ റുറ്റോയെ നേരിൽ കണ്ട് ആവശ്യം അവതരിപ്പിച്ചു. കെനിയൻ കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഇന്ത്യയിലെ കെനിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ആശങ്ക രേഖപ്പെടുത്തി.
എസ്.എസ്.യു ഉദ്യോഗസ്ഥർ അടക്കം 9 പൊലീസുകാർ അറസ്റ്റിൽ. എന്നാൽ തട്ടിക്കൊണ്ടു പോയത് ഇവരാണോ എന്ന് വ്യക്തമല്ല
സംഭവത്തിൽ കെനിയ കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തത് ദുരൂഹമായി തുടരുന്നു
കൊല്ലപ്പെട്ടു ?
കാണാതായതിന് 150 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഇവരുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങളും വസ്ത്രവും മറ്റും കണ്ടെത്തി. എന്നാൽ ഇത് കാണാതായവരുടേത് തന്നെയാണോ എന്നതിൽ വ്യക്തതയില്ല. അതേ സമയം, സുൽഫിക്കറും സുഹൃത്ത് മുഹമ്മദും റുറ്റോയുടെ പ്രചാരണത്തിൽ സഹായിക്കാൻ വന്നത് തന്നെയാണോ എന്നതിലും സംശയമുണ്ട്.
കെനിയൻ ഭരണകൂടം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുൽഫിക്കർ ബിസിനസ് കാര്യത്തിനും മുഹമ്മദ് ടൂറിസ്റ്റായാണ് കെനിയയിൽ എത്തിയതെന്നുമാണ് അവരുടെ കുടുംബം പറയുന്നത്. എന്നാൽ ഇവർ തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ പ്രചാരണങ്ങൾക്ക് ചില സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |