തൃക്കാക്കര: വരുമാന സർട്ടിഫിക്കറ്റ്, കൈവശ അവകാശരേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫീസർമാർ. പുലർച്ചെ വരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിലടക്കം ജോലി ചെയ്തിട്ടും സർട്ടിഫിക്കറ്റുകൾ കൊടുത്തു തീർക്കാനാവുന്നില്ല. കൈവശ അവകാശരേഖ ഉടൻ നൽകണമെന്നും ക്ഷേമപെൻഷനുള്ള വരുമാന സർട്ടിഫിക്കറ്റ് ഫെബ്രുവരി 28ന്
മുൻപും നൽകണമെന്നും വന്നതോടെയാണ് വില്ലേജ് ഓഫീസർമാർ വെട്ടിലായത്.
ഓൺലൈൻ സംവിധാനം വന്നതോടെ പൂർണമായും വില്ലേജ് ഓഫീസറിലേക്ക് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചതോടെയാണ് ജോലിഭാരം കൂടിയത്. ഓഫീസിൽ നിന്ന് വീട്ടിലെത്തിയശേഷവും ലാപ്ടോപ്പുമായി ജോലി തുടരേണ്ട അവസ്ഥയിലാണ് വില്ലേജ് ഓഫീസർമാർ.
# 500ലേറെ അപേക്ഷകൾ
ദിവസവും 300 മുതൽ 1000 അപേക്ഷകൾ വരെ വരുന്ന ഓഫീസുകളുണ്ട്. ഒരു സർട്ടിഫിക്കറ്റ് പരിശോധിച്ച് അനുവദിക്കാൻ ചുരുങ്ങിയത് മൂന്ന് മിനിറ്റെങ്കിലും വേണം. ഇതിനുപുറമെ മറ്റു ജോലികളുമുണ്ട്.
# സേവനങ്ങൾ 47
ഇ-ഡിസ്ട്രിക്ട് വഴി 24 സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫീസുകളിൽ നിന്ന് അനുവദിക്കുന്നത്. ഇത് ഉൾപ്പെടെ ആകെ 47 സേവനങ്ങൾ. തണ്ണീർത്തടം നികത്തൽ, മണൽവാരൽ, അനധികൃത ക്വാറി എന്നിവയ്ക്കെതിരായ നടപടിയും കൈയ്യേറ്റം കണ്ടെത്തൽ, ഭൂമി തരംമാറ്റൽ റിപ്പോർട്ട് നൽകൽ തുടങ്ങിയ പ്രധാനപ്പെട്ട ജോലികളുമുണ്ട്.
അവധി ദിവസങ്ങളിലും പണിയോടുപണി
അവധി ദിനങ്ങളിൽ വില്ലേജ് ഓഫീസർമാർ ജോലി ചെയ്യുന്നതിന്
ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ തെളിവുണ്ട്. എട്ട് അവധി ദിവസങ്ങളിലായി അനുവദിച്ചത് 2.81ലക്ഷം സർട്ടിഫിക്കറ്റുകൾ. തിരുവോണ ദിനത്തിൽ 7,085അപേക്ഷകൾ പരിഗണിച്ചു.
സെപ്തംബറിൽ മാത്രം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ എത്തിയത് 25.42 ലക്ഷം അപേക്ഷകളാണ്. ഈ വർഷം ഇതുവരെ 1.08 കോടി അപേക്ഷകൾ വന്നു. സെപ്തംബർ 26ന് എത്തിയ 2,02,039 അപേക്ഷകളിൽ 1,09,210 സർട്ടിഫിക്കറ്റുകൾ അന്നുതന്നെ അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |