കൊച്ചി: അനുനയവും അഭ്യർത്ഥനയും മുന്നറിയിപ്പും പരാജയപ്പെട്ടതോടെ ഓടയിലേക്ക് മാലിന്യം തള്ളുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ച് കൊച്ചി കോർപ്പറേഷൻ. എം.ജി.റോഡിലെ അഞ്ച് ഹോട്ടലുകളുടെ ലൈസൻസ് ഇന്നലെ റദ്ദാക്കി. കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ കൈമാറി. താൽ, സ്ട്രീറ്റ് മെനു, തമർ,സോന, സിലോൺ എന്നീ ഹോട്ടലുകളുടെ ലൈസൻസാണ് റദ്ദാക്കിയത്.
ഞായറാഴ്ച പെയ്ത മഴയിൽ എം.ജി. റോഡ് വീണ്ടും വെള്ളത്തിലായതിനെ തുടർന്ന് കോർപ്പറേഷൻ കാന കോരൽ പുനരാരംഭിച്ചു. കാനയിൽ ഹോട്ടൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിക്കിടക്കുകയാണ്. മെഴുക്കു കലർന്ന അഴുക്കു വെള്ളമാണ് കാനയിൽ തടസമുണ്ടാക്കുന്നത്. ഇത് വെള്ളക്കെട്ടിനും കാരണമാകുന്നു.
കഴിഞ്ഞ മേയിലും സെപ്തംബറിലും സമാനമായി നിയമലംഘനം കണ്ടെത്തിയിരുന്നു. മേയർ എം. അനിൽകുമാറിന്റെയും കൗൺസിലർമാരുടെയും സാന്നിദ്ധ്യത്തിൽ സെപ്തംബർ രണ്ടിന് രാത്രിയിൽ ഓട തുറന്നു നടത്തിയ പരിശോധനയും ഈ ആരോപണം ശരിവച്ചു. കുറ്റക്കാരായ ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് മേയർ ആരോഗ്യവിഭാഗത്തിന് നിർദ്ദേശം നൽകിയെങ്കിലും ഓണക്കച്ചവടത്തെ ബാധിക്കുമെന്ന പരിഗണന നൽകി അന്നു വെറുതെവിട്ടു. തത്സ്ഥിതി തുടർന്നതോടെ സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ സുധ ദിലീപ് കുമാർ കഴിഞ്ഞ ദിവസം കോർപ്പറേഷൻ സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു.
"മാധവഫാർമസി ജംഗ്ഷനിൽ നിന്ന് എം.ജി. റോഡിലേക്കുള്ള ഓടയ്ക്കും ബാനർജിറോഡിലെയും ഹൈക്കോടതി പരിസരത്തെയും ഓടകൾക്ക് ഒരേ ഉയരമാണ്. ചരിവില്ലാത്തതിനാൽ വെള്ളം ഒഴുകി പോകാൻ മാർഗമില്ല. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. എം.ജി.റോഡിലെയും ബാനർജി റോഡിലെയും വെള്ളം കായലിലേക്ക് ഒഴുകിപോകുന്ന വിധത്തിൽ കാനകൾ പുന:നിർമ്മിക്കാതെ മറ്റു വഴിയില്ല".
മേയർ എം. അനിൽകുമാർ
"എം.ജി റോഡിൽ 500 മീറ്റർ ദൂരത്തിൽ കാനകോരുമെന്ന് മേയർ പറഞ്ഞുവെങ്കിലും ഇരുവശത്തു നിന്ന് ഇരുപത് മീറ്റർ വീതിയിൽ കാന കോരിയശേഷം പ്രവൃത്തി നിർത്തിവച്ചു. ഹോട്ടൽ അവശിഷ്‌ടങ്ങൾക്കു പുറമെ കാനയിൽ ഉപേക്ഷിച്ചിരിക്കുന്ന പഴയ സ്ളാബുകളും തലവേദനയാണ്. കാനയുടെ പ്രവൃത്തികൾ പൊതുവേ രാത്രിയിലാണ് നടക്കുന്നത്. മേൽനോട്ടത്തിന് ആളില്ലാത്തതിനാൽ പുതിയ സ്ളാബുകളിടുമ്പോൾ പഴയത് ഓടയിലെറിഞ്ഞ് ജോലിതീർത്ത് അവർ സ്ഥലം വിടുകയാണ് പതിവ്. സ്ളാബ് മാറ്റുന്നത് ശ്രമകരമായ ജോലിയാണ്".
കെ.എസ്. ദിലീപ്കുമാർ
പ്രസിഡന്റ്
എറണാകുളം വികസനസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |