തൃശൂർ: ഒ.പിയിലെത്തുന്നവർക്ക് ഭക്ഷണക്രമം നിശ്ചയിച്ചു നൽകാൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഡയറ്റീഷ്യന്റെ സേവനം മെഡിക്കൽ കോളേജിൽ ലഭ്യമാകും. തിങ്കൾ മുതൽ ശനി വരെ ഈ സേവനമുണ്ടാകും. ഡയറ്റ് കെയർ ക്ലിനിക്കിന്റെ പ്രവർത്തനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ഇത്തരമൊരു സേവനം. ജീവിതശൈലീ രോഗങ്ങൾക്കുൾപ്പെടെ പ്രത്യേക ഭക്ഷണക്രമം ചിട്ടപ്പെടുത്താൻ ഇത് പ്രയോജനപ്പെടും. അതിതീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ളവർക്ക് അവരുടെ രോഗാവസ്ഥയ്ക്ക് ഉതകുന്ന ഭക്ഷണക്രമം നിശ്ചയിക്കുന്നതിന് പ്രത്യേക ഡയറ്ററി റൗണ്ട്‌സുമുണ്ടാകും. ഭാവിയിൽ ഇതിന്റെ ഭാഗമായി ഐ.സി.യു രോഗികൾക്ക് ഡയറ്റീഷ്യൻ നിർദ്ദേശിച്ച പോഷകഗുണമുള്ള ഭക്ഷണം തയ്യാറാക്കാൻ സൗകര്യമൊരുക്കാനും ആലോചനയുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബി.ഷീല, ആശുപത്രി സൂപ്രണ്ട് ഡോ.നിഷ എം.ദാസ്, ആർ.എം.ഒ ഡോ.എ.എം രൺദീപ് എന്നിവർക്കൊപ്പം ആശുപത്രി ജീവനക്കാരും പങ്കെടുത്തു. മെഡിക്കൽ കോളേജിലെ ബേൺസ് ഐ.സി.യു അടിയന്തരമായി പ്രവർത്തനമാരംഭിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ഫാർമസി കൗണ്ടറുകളുടെ എണ്ണം നിലവിൽ ആറാക്കി. 10 കൗണ്ടറുകളാക്കി വർദ്ധിപ്പിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |