പത്തനംതിട്ട : കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ മല്ലപ്പള്ളി - ആനിക്കാട് റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കാണാതായ സംഭവം മോഷണം അല്ലെന്ന് പൊലീസ്. കാണാതായ ബൈക്കുമായി അടുത്ത ദിവസം ഒരു യുവാവ് പൊലീസിന് മുന്നിൽ എത്തിയതോടെയാണ് നാടകീയമായ സംഭവങ്ങളുടെ ചുരുൾ അഴിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ആനിക്കാട് കാരമുള്ളാനിക്കൽ അഭിലാഷിന്റെ ബൈക്ക് ആനിക്കാട് സ്വദേശിയായ രതീഷ് എടുത്തു കൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ അഭിലാഷ് ബൈക്ക് ആനിക്കാട് റോഡിൽ പാർക്ക് ചെയ്ത ശേഷം റാന്നിക്ക് പോയി. വൈകിട്ട് നാല് മണിയോടെ തിരികെ എത്തിയപ്പോൾ വാഹനം കാണാനില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് മോഷണത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. സ്ഥലത്തെയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചു. ബൈക്ക് ഒരാൾ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി.
അതേസമയം അടുത്ത ദിവസം രാവിലെ ' മോഷണം പോയ ' ബൈക്കുമായി രതീഷ് സ്റ്റേഷനിലെത്തി. ഇരുവാഹനങ്ങളുടെയും രൂപസാദൃശ്യം കാരണം പറ്റിപ്പോയ അമളി ഏറ്റുപറഞ്ഞു, യുവാവിന്റെ നിസഹായത ബോദ്ധ്യപ്പെട്ട കീഴ്വായ്പ്പൂർ പൊലീസ് മൊഴി എടുത്തശേഷം വിട്ടയച്ചു. അതേസമയം വാഹനം എങ്ങനെ സ്റ്റാർട്ടാക്കി കൊണ്ടുപോയി എന്ന കാര്യത്തിൽ പൊലീസിന് വ്യക്തമായ മറുപടിയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |