കൊല്ലം: കോവളം, കന്യാകുമാരി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊല്ലം തുറമുഖത്ത് നിന്ന് ഫെറി സർവീസ് ആരംഭിക്കാനുള്ള തീരുമാനത്തിൽ തുടർനടപടികളൊന്നുമില്ല. മന്ത്രി അഹമ്മദ് ദേവർകോവിലും തമിഴ്നാട് മന്ത്രി ഇ.വി.വേലുവുമായി കഴിഞ്ഞ വർഷം ചെന്നൈയിൽ നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ നിർദ്ദേശങ്ങളുയർന്നിരുന്നു. എന്നാൽ, സർവീസ് ആരംഭിക്കുന്നതിനോ തുടർനടപടികൾ സ്വീകരിക്കുന്നതിനോ അധികൃതർക്കാർക്കും താത്പര്യമല്ലാത്ത അവസ്ഥയാണ്. കൊല്ലം തുറമുഖത്തിന്റെ പ്രവർത്തനത്തിന് ഇടങ്കോലിടാൻ ഉദ്യോഗസ്ഥതലത്തിൽ നീക്കമുണ്ടെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇത്തരം മെല്ലെപ്പോക്ക് നയങ്ങൾ അധികൃതർ തുടരുന്നത്.
പരവൂർ, വർക്കല, കോവളം, ശുചീന്ദ്രം, നാഗർകോവിൽ തുടങ്ങിയ തീർത്ഥാടന, വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന കടൽയാത്രയായിരുന്നു ഫെറി സർവീസിലൂടെ ലക്ഷ്യം. റോഡിലെ തിരക്കിൽ നിന്നൊഴിഞ്ഞ് കടൽക്കാഴ്ചകൾ ആസ്വദിക്കാനും തീരങ്ങളിലെ തീർത്ഥാടന, ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്ര വ്യത്യസ്ത അനുഭവമാക്കാൻ കഴിയുമെന്നതുമായിരുന്നു ഫെറി സർവീസിന്റെ പ്രത്യേകത. സർവീസ് നടത്താനായി താത്പര്യപത്രം ക്ഷണിക്കാൻ കേരള മാരി ടൈം ബോർഡ് യോഗം തീരുമാനിച്ചെങ്കിലും അതിനും തുടർ നടപടിയുണ്ടായില്ല.
സന്ദർശന കേന്ദ്രങ്ങൾ
കായലും കടലും സംഗമിക്കുന്ന പൊഴിക്കര, കാപ്പിൽ, വർക്കല, കോവളം, പൂവാർ, ശംഖുംമുഖം, കുളച്ചൽ, ശുചീന്ദ്രം ക്ഷേത്രം, കന്യാകുമാരി
''കൊല്ലം തുറമുഖത്തിന്റെ എമിഗ്രേഷൻ കൗണ്ടറിന് അനുമതി ലഭിക്കാൻ കേന്ദ്രം നിർദേശിച്ച എല്ലാ സൗകര്യങ്ങളും എത്രയും വേഗം ഒരുക്കും. നിർദേശത്തിൽ ഒരു ദിവസം മുതൽ രണ്ടു മാസം വരെ സമയമെടുത്ത് ചെയ്യേണ്ട ജോലികളുണ്ട്. കമ്പി വേലി സ്ഥാപിക്കുന്നതിന് ടെണ്ടർ നടപടി ആവശ്യമാണ്. സി.സി ടി.വി സ്ഥാപിക്കൽ ഉൾപ്പെടെയുള്ളവ വേഗത്തിൽ തീർക്കാൻ കഴിയും. തീരദേശ കപ്പൽ സർവീസീന് ആരംഭിക്കാൻ മാരി ടൈം ബോർഡ് സ്വന്തമായി ഒരു കപ്പൽ വാങ്ങുന്നതിനെപ്പറ്റിയും ആലോചനയുണ്ട്. കൊച്ചി കപ്പൽ നിർമ്മാണശാലയുമായി ചർച്ചകൾ ആരംഭിച്ചു. ഫെറി സർവീസ് ആരംഭിക്കുന്നതിന് നിയമപരമായി ആര് സമീപിച്ചാലും അനുമതി നൽകും "
എൻ.എസ്. പിളള, മാരി ടൈം ബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |