'ക്രിമിനൽത്തൊപ്പി" (1)
------------------
നിയമം പരിപാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ എങ്ങനെ ആയിക്കൂടാ എന്നതിന്റെ ഉദാഹരണമാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ആർ. സുനു. തൊഴിൽതട്ടിപ്പിന് ഭർത്താവ് ജയിലിലായ തക്കംനോക്കി, വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പിടിയിലായ സുനു ചില്ലറക്കാരനല്ല. മൂന്നു ക്രിമിനൽ കേസുകളും എട്ട് വകുപ്പുതല അന്വേഷണവും ശിക്ഷാനടപടികളും ഇയാളുടെ പേരിലുണ്ട്. എന്നിട്ടും സ്റ്റേഷൻ മേധാവിയുടെ കസേര സുനുവിന് കിട്ടി. സ്ഥലംമാറ്റം നേരിട്ടശേഷം തിരിച്ചെടുത്തത് സ്ഥാനക്കയറ്റത്തോടെ. ഏതുകേസിൽ പെട്ടാലും സുനുവിന് പേടിക്കാനൊന്നുമില്ല, സംരക്ഷണവലയമുണ്ട്. പക്ഷേ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഒടുവിൽ പറയേണ്ടിവന്നു. 'സുനു സ്ഥിരം കുറ്റവാളി"യാണെന്ന്.
മൂന്നു ക്രിമിനൽ കേസും നിസ്സാരമല്ല. പരാതിയുമായി സ്റ്റേഷനിലെത്തിയ എൻജിനിയറിംഗ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഒന്ന്. ഔദ്യോഗിക വാഹനത്തിൽ യൂണിഫോമിട്ട് യുവതിയുമായി കറങ്ങുകയും ഒരു മലയുടെ മുകളിലെ 'പരാക്രമങ്ങൾ"ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘർഷമുണ്ടാക്കുകയും ചെയ്തതിനാണ് രണ്ടാംകേസ്. എസ്.ഐമാരെയും പൊലീസുകാരെയും പരിശീലിപ്പിക്കേണ്ട പൊലീസ് അക്കാഡമിയിൽ ജോലി ചെയ്യവേ, തൃശൂരിലെ ഹോട്ടലിൽ നിന്ന് സ്ത്രീയുമായി പിടിയിലായതും കേസായി. ഒരു കേസിൽ കുറച്ചുകാലം റിമാൻഡിലുമായിരുന്നു. വകുപ്പുതല നടപടികൾ പലവട്ടമുണ്ടായിട്ടും ക്രമസമാധാന ചുമതലയിൽ എങ്ങനെയെത്തി എന്നാണ് ചോദ്യമെങ്കിൽ ഒറ്റ ഉത്തരമേയുള്ളൂ- രാഷ്ട്രീയ സ്വാധീനം. ഭരണകക്ഷിയുടെ ആളാണെങ്കിൽ പൊലീസും ആക്ടും ശിക്ഷാ നിയമങ്ങളുമൊന്നും ബാധകമല്ല. ഓരോ കുറ്റകൃത്യം ചെയ്യുമ്പോഴും പേരിനൊരു നടപടിയെടുത്ത് ആറുമാസം മാറ്റിനിറുത്തും. പിന്നിട് തിരിച്ചെടുത്ത് ക്രമസമാധാന ചുമതലയിൽ വാഴിക്കും! ഇപ്പോഴത്തെ കൂട്ടബലാത്സംഗക്കേസിലും ഏമാനെ രക്ഷിക്കാൻ കരുനീക്കങ്ങൾ സജീവമാണ്. ഇതൊന്ന് മാത്രമല്ല, നാലുദിവസത്തിനിടെ പൊലീസുദ്യോഗസ്ഥർ പ്രതികളായ നാല് പീഡനക്കേസുകളാണുണ്ടായത്.
രക്ഷിക്കേണ്ടവർ തന്നെ പീഡകരായി മാറുന്ന അനുഭവമായിരുന്നു വയനാട്ടിലെ പതിനേഴുകാരിക്കുണ്ടായത്. ഒരു പീഡനക്കേസിലെ ഇരയാണവൾ. കേസിലെ തെളിവെടുപ്പിനായി വനിതാ പൊലീസ് അടങ്ങിയ സംഘം ഊട്ടിയിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പിനിടെ അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ടി.ജെ. ബാബു കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ചെന്നും തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ സംഘത്തിലെ എസ്.ഐയും വനിതാ പൊലീസുകാരും പുസ്തകം വാങ്ങാൻ പോയ തക്കത്തിന് ഉപദ്രവിച്ചെന്നുമാണ് പരാതി. വനിതാ പൊലീസിനോട് കുട്ടി അപ്പോൾത്തന്നെ വിവരം പറഞ്ഞെങ്കിലും പതിവുപോലെ ഉഴപ്പി. ഇതൊന്നും പുറത്തുപറയരുതെന്നായിരുന്നു വിരട്ടൽ. പിന്നീട് കുട്ടിയുടെ വീട്ടുകാർ വിവരം പുറത്തുപറഞ്ഞു. ഗത്യന്തരമില്ലാതായപ്പോൾ എ.എസ്.ഐയ്ക്കെതിരെ പോക്സോ കേസെടുത്ത് സസ്പെൻഡ് ചെയ്തു. പോക്സോ കേസിലെ ഇരകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും പൊലീസ് അവരുടെ സ്ഥലത്തേക്ക് പോയി നടപടികൾ കൈക്കൊള്ളണമെന്നുമുള്ള നിയമമൊന്നും ഇവർക്ക് ബാധകമല്ല. ക്രിമിനൽ കേസിലെ പ്രതിയെപ്പോലെ, ഒപ്പിടാനെന്ന പേരിൽ പെൺകുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും. വിദ്യാഭ്യാസമില്ല, വിവരമില്ല എന്നൊക്കെ പറഞ്ഞ് കുറേനേരം സ്റ്റേഷനിലിരുത്തി പറഞ്ഞുവിടും. തങ്ങളുടെ വാക്കു കേൾക്കാതെ എ.എസ്.ഐയ്ക്കെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണിത്. ജില്ലാ പൊലീസ് മേധാവിയും ഡി.ഐ.ജിയുമൊക്കെ ഇടപെട്ട കേസിലാണ് ഈ 'പരാക്രമം". അപ്പോൾ സാധാരണ കേസുകളിലെ സ്ഥിതിയെന്താവും?
രണ്ട് കേസുകളുടെ ക്ഷീണം തീരുംമുൻപാണ് അടുത്ത 'പരാക്രമം", അതും കോഴിക്കോട്ടു നിന്ന്. പന്ത്രണ്ടും പതിമ്മൂന്നും വയസുള്ള സഹോദരിമാരോട് അപമര്യാദയായി പെരുമാറിയ കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദിനെതിരെ പോക്സോ കേസെടുക്കേണ്ടി വന്നു. കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |