ചാലക്കുടി: ലോകകപ്പിൽ ഇക്കാലയളവിനിടെ ജയിച്ച രാജ്യങ്ങളേത്, ഇവർ എത്രഗോൾ നേടി ?. ചോദ്യങ്ങളുമായി പലരും ഫോണിൽ ബന്ധപ്പെടും. ചിലർ നേരിട്ടെത്തും. ഫുട്ബാൾ ലോകകപ്പിന് അരങ്ങൊരുങ്ങവേ, അവർക്ക് മറുപടി നൽകലാണ് മേലൂർ പൂലാനിയിലെ കീഴാറെ വീട്ടിൽ സുബ്രഹ്മണ്യനെന്ന ചിപ്പുവിന്റെ (58) പ്രധാന ജോലി.
ഇയാളെ കേട്ടാൽ പിന്നെയാർക്കും ഇന്റർനെറ്റും മറ്റും പരതേണ്ട. വിവരങ്ങൾ കിറുകൃത്യം. 1930ന് ഉറുഗ്വേയിൽ തുടക്കമിട്ട ലോക കപ്പ് മത്സരങ്ങൾ ഇതുവരെ നടന്നതും ജയിച്ചതുമായ രാജ്യങ്ങളുടെ പേരും അടിച്ച ഗോളും ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കും.
ലോകമഹായുദ്ധം നിമിത്തം രണ്ട് തവണ ലോകകപ്പ് മുടങ്ങിയ വർഷങ്ങളും ആദ്യത്തെ കപ്പിന്റെ പേരും ചിപ്പുവിന് മനഃപാഠം.
മൂന്ന് തവണ തുടർച്ചയായി വിജയിച്ച് അന്നത്തെ കപ്പ് സ്വന്തമാക്കിയ ബ്രസീലിന്റെ ചരിത്രം പറയുമ്പോൾ ഈ 58കാരന് ആവേശം തെല്ലുകൂടും. കാരണം മറ്റൊന്നല്ല ചിപ്പു പെലെയുടെ ടീമിന്റെ ആരാധകനാണ്. 2014ൽ ബ്രസീൽ ഏഴ് ഗോളിന് ജർമ്മനിയോട് തോറ്റപ്പോൾ അയൽക്കാരായ അർജന്റീന ആരാധകരുടെ കളിയാക്കലിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ ഒരാഴ്ചയോളം പുറത്തിറങ്ങിയില്ല. ഇതോടൊപ്പം ആയിരത്തോളം ആളുകളുടെ ഫോൺ നമ്പറും ഓർമ്മയിൽ നിന്നെടുത്ത് വിളിക്കാനും ചിപ്പുവിനാകും. അടുത്ത ബന്ധുക്കളുടെ കുട്ടികൾ ജനിച്ച മലയാള മാസമടക്കമുള്ള വർഷവും തിയതിയും ഉറക്കത്തിലും പറയും. അവരുടെ വിവാഹ തിയതി ഓർത്തെടുക്കും. കുട്ടിക്കാലം മുതൽ ലഭിച്ച സിദ്ധിയാണിത്. ദാരിദ്ര്യം മൂലം ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേലകൾ പലതും ചെയ്തു. ഒടുവിൽ സ്വന്തമായി കെട്ടിട നിർമ്മാണ കരാർ ജോലി തെരഞ്ഞെടുത്തു. ഷേർളിയാണ് ഭാര്യ. മകളെ വിവാഹം ചെയ്തുവിട്ടു. മകൻ ശ്രീജിത്ത് റെയിൽവേ ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |