തേഞ്ഞിപ്പലം: ചേലേമ്പ്രയിലെ വാടക ക്വാർട്ടേഴ്സിൽ നിന്ന് 10,000 പാക്കറ്റ് ഹാൻസുമായി ചേലേമ്പ്ര പുല്ലുംകുന്നിലെ പറമ്പിൽ സജിത്ത് കുമാറിനെ തേഞ്ഞിപ്പലം പൊലീസ് പിടികൂടി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വൻതോതിൽ ഹാൻസ് വിൽപ്പന നടത്തുന്ന ആളെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. വിപണിയിൽ 50 രൂപയ്ക്കാണ് ഒരു പാക്കറ്റ് ഹാൻസ് വിൽക്കുന്നത്. ഹാൻസ് വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വാടക വീട്ടിലെ മുറിയിലും കാറിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ് ശേഖരം. മംഗലാപുരത്ത് നിന്ന് വൻതോതിൽ എത്തിക്കുന്ന ഹാൻസ്, ബീഡി-സിഗരറ്റ് വിൽപ്പനയുടെ മറവിൽ കോഴിക്കോട്, മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യാപകമായി വിൽപ്പന നടത്തി വരികയായിരുന്നു. ഇരുജില്ലകളിലെയും സ്‌കൂൾ, കോളജ് പരിസരങ്ങളിലെ പല കടകളിലും ഹാൻസ് എത്തിച്ചുനൽകിയിരുന്നത് സജിത്ത് കുമാറാണെന്ന് പൊലീസ് പറഞ്ഞു. അതിരാവിലെ ഹാൻസുമായി കച്ചവടത്തിന് ഇറങ്ങുന്ന ഇയാൾ പകൽ പത്തോടെ വിൽപ്പന അവസാനിപ്പിക്കും. ഹാൻസ് എത്തിച്ചുനൽകുന്ന കേന്ദ്രത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |