ഇന്ദ്രൻസിനെ നായകനാക്കി ഷാബു ഉസ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂയിസ്. സിനിമയിൽ മനോജ് കെ ജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടനിപ്പോൾ.
'ലൂയിസിൽ നാല് ദിവസം മാത്രമാണ് അഭിനയിച്ചത്. എന്നെപ്പോലെയൊരാളെ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ സഹകരണം നിർമാതാവ് പ്രതീക്ഷിക്കുമല്ലോ. അതുകൊണ്ടാണ് പ്രമോഷനൊക്കെ വന്നത്.ഈ സബ്‌ജക‌്റ്റ് സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്നതായതുകൊണ്ടാണ് ലൂയിസിൽ അഭിനയിച്ചത്. പൊലീസ് ഓഫീസറായിട്ടാണ് അഭിനയിച്ചത്. '- നടൻ വ്യക്തമാക്കി.
അതേസമയം, 'ബിലാൽ' സിനിമ വരുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മനോജ് കെ ജയൻ ഇപ്പോൾ. മമ്മൂട്ടിയുടെ ബിഗ്ബി എന്ന സിനിമയുടെ രണ്ടാം ഭാഗമായ ബിലാൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്.
'ബിലാലിന് വേണ്ടി ന്യൂജെൻ പിള്ളേർ പോലും വെയ്റ്റ് ചെയ്യുകയാണ്. ഈ സിനിമ നടന്നുപോയേനെ. ഇവിടെയൊരു പത്തനംതിട്ടക്കാരൻ വന്ന് കൊവിഡ് പരത്തിയിട്ട് പോയില്ലേ,അതിന് മൂന്ന് ദിവസം മുമ്പ് തുടങ്ങാനിരുന്ന പടമാണ് ബിലാൽ. എല്ലാം സെറ്റായിരുന്നു. എന്റെയൊക്കെ ഡേറ്റ് വാങ്ങിവച്ചതാണ്. മമ്മൂക്കയുടെ ഡേറ്റും വിഷയുവുമൊക്കെ ആയതുകൊണ്ടാവാം ഇപ്പോൾ സിനിമ ആരംഭിക്കാത്തത്. ഏത് നിമിഷം വേണമെങ്കിലും പ്രതീക്ഷിക്കാം. ബിലാൽ എന്ന സിനിമ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.'
സുരാജിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും മനോജ് കെ ജയൻ വെളിപ്പെടുത്തി. 'രാജമാണിക്യത്തിൽ മമ്മൂക്കയ്ക്ക് തിരുവിതാംകൂർ ഭാഷ പറഞ്ഞുകൊടുക്കാൻ എത്തിയ ആളാണ് സുരാജ്. അതിനകത്ത് വേഷമൊന്നുമില്ല. അവനന്ന് മിമിക്രിയിലൊക്കെ സജീവമാണ്. ഒരു ദിവസം പുള്ളി വളരെ വിഷമിച്ചിരിക്കുന്നത് കണ്ടു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ, എനിക്ക് കുറേ പ്രോഗ്രാമൊക്കെയുണ്ട്, എന്തെങ്കിലും വേഷം കിട്ടുമെന്ന് കരുതിയാണ് ഇവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ ഇന്ന് എവിടെ നിൽക്കുന്നു. മായാവിയാണ് സുരാജിന്റെ ആദ്യത്തെ ബ്രേക്ക്. ഇപ്പോൾ ഹീറോ ആയിട്ട് ഒത്തിരി സിനിമകൾ ചെയ്‌തു. ഒരുപാട് സന്തോഷമുള്ള കാര്യമാണത്. '- മനോജ് കെ ജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |