ശബരിമല: തീർത്ഥാടകരെ കൊള്ളയടിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന നിലപാടുകളോട് സന്ധി ഇല്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് നടത്തിയ ഒരുക്കങ്ങൾ പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 16 മുതൽ ഹോട്ടലുകളിൽ വിൽക്കുന്ന 40 ഇനങ്ങളുടെ വില നിശ്ചയിച്ചു. വില വിവര പട്ടിക പ്രദർശിപ്പിക്കാൻ വേണ്ട നടപടികൾ ജില്ലാ കളക്ടരുടെ നേതൃത്വത്തിൽ നടത്തി. അംഗീകരിച്ച വിലവിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതേ വിലയ്ക്ക് തന്നെ ആണോ വിൽപ്പന നടത്തുന്നത് എന്നും പരിശോധനകൾ നടത്തും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭക്ഷണത്തിന്റെ അളവ്, ഗുണ നിലവാരം എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ശബരിമല എ.ഡി.എം ടി.ജി.ഗോപകുമാർ, പത്തനംതിട്ട ഡി.എസ്.ഒ എം.അനിൽ, ഇടുക്കി ഡി.എസ്.ഒ അനിൽകുമാർ, കോട്ടയം ഡി.എസ്.ഒ വി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |