തിരൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ താടിക്കാർ ഇന്നലെ തിരൂരിൽ ഒത്തുചേർന്നു. താടിക്കാരുടെ സംഘടനയായ കേരള ബീയേർഡ് സൊസൈറ്റിയുടെ( കെ.ബി.എസ്) അഭിമുഖ്യത്തിലായിരുന്നു സംഗമം. താടി വളർത്തിയ ഒരു കൂട്ടം യുവാക്കൾ തുടങ്ങിയ പ്രസ്ഥാനം ഇപ്പോൾ അഞ്ചു വർഷം പിന്നിട്ട് മുന്നേറുകയാണ്.
തിരൂരിലെ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺഹാളിലാണ് ഇത്തവണ താടിക്കാർ ഒത്തുചേർന്നത്. സംഗമം കേരള ബിയേർഡ് പ്രസിഡന്റ് അനസ് അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ , തിരൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എ.പി. നസീമ, ജീവകാരുണ്യ പ്രവർത്തകരായ ജോസ് അരീക്കോട്, അജിത് കുമാർ മഞ്ചേരി, ഡോ. വി.എസ്. സുധ, ഡോ. മുഹമ്മദ് ഷഫീഖ്, സഫ്വാൻ പാപ്പാലി എന്നിവർ സംസാരിച്ചു.യുവത്വ അവബോധത്തെ പറ്റി വേങ്ങര എ.എസ്.ഐ സുരേഷ് ക്ലാസെടുത്തു.
കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മാണത്തിനുള്ള മുടി നൽകികൊണ്ട് തിരൂർ സ്വദേശിയായ പത്ത് വയസുകാരൻ മനു കൃഷ്ണയും പാലക്കാട് നിന്നുള്ള സച്ചിൻ,പരപ്പനങ്ങാടി സ്വദേശികളായ കോയ, വൈഷ്ണവ് എന്നിവരും താടിക്കാരുടെ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.
മെഡിക്കൽ എക്യുപ്‌മെന്റ് സമർപ്പണവും തിരൂർ താലൂക്ക് ഹോസ്പിറ്റലിലേക്കുള്ള സഹായ സമർപ്പണവും കാൻസർ രോഗികൾക്കുള്ള സഹായ വിതരണവും നിത്യരോഗികൾക്കുള്ള മരുന്ന് വിതരണവും രോഗികൾക്കുള്ള ഡയാലിസിസ് സഹായവും വിതരണമടക്കമുള്ളവ നടന്നു. വിവിധ മേഖലകളിൽ പ്രശസ്തരെ ആദരിച്ചു. കലാവിരുന്ന് അരങ്ങേറി. കേരളത്തിലെ പ്രധാന താടിക്കാരെ നേരിട്ട് കണ്ടു പരിചയം പുതുക്കാനും അവസരം ഒരുക്കി. തിരൂരിലെ ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്‌നേഹോപഹാരവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |