കൊച്ചി: ലോകമാകെ വീശിയടിച്ച നാണയപ്പെരുപ്പക്കാറ്റ്, കത്തിക്കയറിയ പലിശഭാരം, തകർന്നടിഞ്ഞ മാനുഫാക്‌ചറിംഗ് മേഖല... ഇങ്ങനെ വെല്ലുവിളികൾ നിരവധി നിറഞ്ഞുനിന്നിട്ടും ഒഴുക്കിനെതിരെ നീന്തി കഴിഞ്ഞപാദത്തിലും ജി.ഡി.പി വളർച്ചയിൽ ഇന്ത്യ കാഴ്ചവച്ചത് തിളങ്ങുന്ന മുന്നേറ്റം.
പ്രതിസന്ധികളിൽ തട്ടി വളർച്ചയുടെ വേഗം കുറഞ്ഞെങ്കിലും ലോകത്തെ ഏറ്റവുംവേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നിലനിറുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 2021-22 ജൂലായ്-സെപ്തംബറിലെ 35.89 ലക്ഷം കോടി രൂപയിൽ നിന്ന് 38.17 ലക്ഷം കോടി രൂപയിലേക്കാണ് കഴിഞ്ഞപാദത്തിൽ ജി.ഡി.പി മൂല്യം ഉയർന്നത്; വളർച്ചാനിരക്ക് 6.3 ശതമാനം.
കഴിഞ്ഞ ജനുവരി-മാർച്ചിൽ 40.78 ലക്ഷം കോടി രൂപയും നടപ്പുവർഷം ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 36.85 ലക്ഷം കോടി രൂപയുമായിരുന്നു മൂല്യം. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവ പ്രവചിച്ച 6-7 ശതമാനത്തിനുള്ളിൽ വളർച്ചാനിരക്ക് കഴിഞ്ഞപാദത്തിൽ കൈവരിക്കാനായെന്നത് കേന്ദ്രസർക്കാരിനും നിക്ഷേപക, ബിസിനസ് ലോകത്തിനും നൽകുന്നത് മികച്ച ആശ്വാസമാണ്.
കരുത്തോടെ കാർഷികം
തളർച്ചയുടെ അന്തരീക്ഷത്തിലും ജി.ഡി.പി വളർച്ചയെ വലിയതോതിൽ ഇടിയാതെ പിടിച്ചുനിറുത്തിയത് കാർഷിക മേഖലയുടെ പ്രകടനമാണ്. സുപ്രധാന മേഖലകളുടെ വളർച്ചാനിരക്ക് ഇങ്ങനെ (ബ്രായ്ക്കറ്റിൽ ഏപ്രിൽ-ജൂൺപാദ വളർച്ചാനിരക്ക്)
കാർഷികം : 4.6% (4.5%)
ഖനനം : -2.8% (6.5%)
മാനുഫാക്‌ചറിംഗ് : -4.3% (4.8%)
വൈദ്യുതി : 5.6% (14.7%)
നിർമ്മാണം : 6.6% (16.8%)
വ്യാപാരം, ഹോട്ടൽ, ഗതാഗതം : 14.7% (25.7%)
ധനകാര്യം, റിയൽ എസ്റ്റേറ്റ് : 7.2% (9.2%)
പൊതുഭരണം : 6.5% (26.3%)
ജി.ഡി.പി വളർച്ച കഴിഞ്ഞപാദങ്ങളിൽ
2021 ഏപ്രിൽ-ജൂൺ : 20.1%
ജൂലായ് - സെപ്തംബർ : 8.4%
ഒക്‌ടോബർ-ഡിസംബർ : 5.4%
ജനുവരി-മാർച്ച് : 4.1%
2022 ഏപ്രിൽ-ജൂൺ : 13.5%
ജൂലായ്-സെപ്തംബർ : 6.3%
കേന്ദ്രത്തിന്റെ ധനക്കമ്മി
₹7.58 ലക്ഷം കോടി
കേന്ദ്രസർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ 7.58 ലക്ഷം കോടി രൂപയായി. നടപ്പുവർഷത്തെ ബഡ്‌ജറ്റ് എസ്‌റ്റിമേറ്റിന്റെ 45.6 ശതമാനമാണിത്. മുൻവർഷത്തെ സമാനകാലത്ത് ധനക്കമ്മി 5.47 ലക്ഷം കോടി രൂപയായിരുന്നു (36.3 ശതമാനം).
തളർച്ചയുടെ പാതയിൽ
മുഖ്യ വ്യവസായമേഖല
നടപ്പുപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) ഇന്ത്യയുടെ ജി.ഡി.പി വളർച്ച ശോഭനമായിരിക്കില്ലെന്ന സൂചനയുമായി ഒക്‌ടോബറിൽ മുഖ്യ വ്യവസായമേഖലയുടെ വളർച്ച 0.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. സെപ്തംബറിൽ വളർച്ച 7.8 ശതമാനമായിരുന്നു.
ഏപ്രിൽ-ഒക്‌ടോബറിലെ വളർച്ച 15.6 ശതമാനത്തിൽ നിന്ന് 8.2 ശതമാനമായും കുറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40.27 ശതമാനം പങ്കുംവഹിക്കുന്നത് എട്ട് സുപ്രധാന വിഭാഗങ്ങൾ ഉൾപ്പെടുന്ന മുഖ്യ വ്യവസായമേഖലയാണ്.
ഇവയുടെ വളർച്ചാനിരക്ക് ഇങ്ങനെ:
(ബ്രായ്ക്കറ്റിൽ സെപ്തംബറിലെ വളർച്ച)
കൽക്കരി : 3.6% (12%)
ക്രൂഡോയിൽ : -2.2% (-2.3%)
പ്രകൃതിവാതകം : -4.2% (-1.7%)
റിഫൈനറി ഉത്പന്നങ്ങൾ : -3.1% (6.6%)
വളം : 5.4% (11.8%)
സ്‌റ്റീൽ : 4.0% (5.7%)
സിമന്റ് : -4.3% (12.4%)
വൈദ്യുതി : 0.4% (11.6%)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |