ന്യൂഡൽഹി:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കണ്ടെത്തിയ ശിവലിംഗത്തിന്റെ പഴക്ക നിർണ്ണയ പരിശോധനയുടെ സാദ്ധ്യതയുടെ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതി മുമ്പാകെ മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ടു. ശിവലിംഗത്തിന്റെ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട ഹിന്ദു വിഭാഗത്തിന്റെ അപേക്ഷ നിരസിച്ച വാരണസി കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ വാദം കേൾക്കുന്ന ജസ്റ്റിസ് ജെ.ജെ മുനിർ മുമ്പാകെയാണ് എ.എസ്.ഐ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ പഴക്കം വിലയിരുത്തുന്നതിനുള്ള സാദ്ധ്യതകളെ കുറിച്ച് ഹൈക്കോടതി എ.എസ്.ഐ സയറക്ടർ ജനറലിനോട് അഭിപ്രായം തേടിയിരുന്നു. നവംബർ 21 ന് കേസ് പരിഗണിച്ചപ്പോൾ ശിവലിംഗത്തിന്റെ ഘടനയ്ക്ക് കേടുപാടുകൾ വരുത്താതെ ഏത് രീതികൾ അവലംബിക്കാമെന്ന് ആലോചിക്കുകയാണെന്നും മൂന്ന് മാസത്തെ സമയം വേണമെന്നും എ.എസ്.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നവംബർ 30ന് വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. വീണ്ടും എ.എസ്.ഐ ഇതേ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് 2023 ജനവരി 18ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |