പന്തളം: ചക്കുള്ളിടത്ത് പടി ആലുനിൽക്കുന്ന മണ്ണിൽ റോഡിലെ കല്ലുപാലം തകർച്ചയിൽ. കുളനട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എം.സി റോഡിനെയും വെണ്മണി - കുളനട റോഡിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.
അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അപ്രോച്ച് റോഡുകളുമായി ബന്ധിപ്പിക്കുന്ന കരിങ്കൽ ഭിത്തികളാണ് തകർന്നത് . ഇതോടെ ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും പോകുന്നത് നിരോധിച്ചിരുന്നെങ്കിലും ഇത് അവഗണിച്ച് വാഹനങ്ങൾ നിർബാധം പോകുന്നുണ്ട്. കുപ്പണ്ണൂർ ചാലിൽ നിന്ന് തുടങ്ങി അച്ചൻകോവിലാറ്റിലേക്ക് വെള്ളം ഒഴുകിയിരുന്ന തോടിന് കുറുകെ അരനൂറ്റാണ്ടിന് മുൻപ് മൂന്ന് കൽപ്പാളികൾ ഉറപ്പിച്ച നടപ്പാലമായിരുന്നു ഉണ്ടായിരുന്നത്. ഈ കല്ലുകൾ മാറ്റിയാണ് വാഹനഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ പുതിയ പാലം നിർമ്മിച്ചത്.
ആലവട്ടകുറ്റി, വാലു കുറ്റിയിൽ, എമിനൻസ്, വാലുതോപ്പിൽ എന്നീ കോളനി നിവാസികൾക്കും മാന്തുക ഭാഗത്തുള്ളവർക്കും കളനട ടൗണിലേക്കും മുട്ടത്ത് ദേവീക്ഷേത്രം, പന്തളം മഹാദേവർ ക്ഷേത്രം, പുന്തല ജുമാ മസ്ജിദ്, ആലു നിൽക്കുംമണ്ണിൽ അങ്കണവാടി എന്നിവിടങ്ങളിലേക്കും പുന്തല വെണ്മണിഭാഗത്തുള്ള സ്‌കൂളുകളിലേക്കും മാന്തുക ഗവ. യു. പി സ്‌കൂൾ, വലിയ പള്ളി, ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കും പോകാനുള്ള എളുപ്പ മാർഗമാണ്. നിർദ്ദിഷ്ട വയറപ്പുഴ പാലം യാഥാർത്ഥ്യമാകുന്നതോടെ പന്തളം, കുളനട ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ബൈപ്പാസായി വിഭാവനം ചെയ്തിരിക്കുന്നത് ഈ റോഡിനെയാണ്. കുപ്പണ്ണൂർ പുഞ്ചയിലെ കൃഷിക്കാവശ്യമായ ജലം ക്രമീകരിക്കുന്നതിനായി പലകകൾ ഉപയോഗിച്ചുള്ള ഷട്ടറുകൾ ഇടാൻ കഴിയുന്ന തരത്തിൽ ചീപ്പും പാലത്തിൽ നിർമ്മിച്ചിട്ടുണ്ട്.
പാലത്തിന്റെ അപകടാവസ്ഥ നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. അന്ന് നടപടി സ്വീകരിക്കാത്തതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. പാലം യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ കൂടിയായ മന്ത്രി വീണാജോർജിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കത്ത് നൽകി
ഐശ്വര്യ ജയചന്ദ്രൻ (വാർഡ് അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |