നീലേശ്വരം: തന്റെ ഇരുകാലുകൾക്കും ഇടത് കൈക്കും ശേഷിയില്ലെങ്കിലും ഒറ്റക്കൈയാൽ ശില്പവസന്തം തീർക്കുകയാണ് ചിത്രകാരൻ ഭിന്നശേഷിക്കാരനായ പി.വി മധു. കൂടാതെ, നിറകൂട്ടുകൾ കഴുത്തിൽ കെട്ടിവച്ച് വായിൽ ബ്രഷ് കടിച്ചുപിടിച്ച് എത്ര ഉയരത്തിൽ കയറിയും ചിത്രങ്ങൾ വരയ്ക്കാനുള്ള പ്രത്യേക കഴിവും മധുവിനു സ്വന്തം.
നീലേശ്വരം കൊയാമ്പുറത്തെ പരേതരായ കറുത്തകുഞ്ഞി - നാരായണി ദമ്പതികളുടെ മകനായ മധുവിന്റെ ജീവിതത്തിന്, ഏഴാം വയസ്സിൽ പിടിപെട്ട പോളിയോയാണ് കരിനിഴൽ വീഴ്ത്തിയത്. പിന്നീട് രണ്ടുവർഷം യാതൊന്നുമറിയാതെ മധു മരിച്ചു ജീവിക്കുകയായിരുന്നു. പത്താമത്തെ വയസ്സുമുതൽ മെല്ലെമെല്ലെ നിറകൂട്ടുകളെ ചേർത്തു പിടിച്ചതോടെയാണ് മധുവിനറെ ജീവിതത്തിൽ പ്രകാശം പരന്നുതുടങ്ങിയത്. ചലനമറ്റ കാലുകളും ഇടത് കൈയും അരയിൽ തിരുകി വലത് കൈ നിലത്തു കുത്തിയുള്ള മധുവിന്റെ സഞ്ചാരം ഏതൊരു മനുഷ്യന്റെയും കരളലിയിപ്പിക്കുന്നതാണ്.
ഇതിനിടയിൽ നീലേശ്വരം ശ്യാമ ചിത്രകലാ വിദ്യാലയത്തിലെ ശശിയോടൊപ്പം ചേർന്നതോടെ മധുവിലെ കലാകാരൻ ഉയിർത്തെഴുന്നേറ്റു. ഒറ്റകൈയിൽ വിരിയിച്ചെടുക്കുന്ന ജീവൻ തുടിക്കുന്ന ശില്പങ്ങൾ മധുവിനെ പിന്നീട് പ്രശസ്തനാക്കി. ഏത് ചിത്രവും ശില്പവും ഒറ്റകൈയിൽ മിഴിവുറ്റതാക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിൽ മധുവിന്റെ ചിത്രവും ശില്പവും കാണാം.
ഈ കലാകാരന്റെ കഴിവിന് കേരള ലളിതകലാ അക്കാഡമിയുടെ അംഗീകാരവും തേടിയെത്തിയിരുന്നു. നീലേശ്വരം രാഗവീണ സംഗീത വിദ്യാലയത്തിലേക്കായി അഞ്ചടി ഉയരമുള്ള നിലവിളക്ക് കളിമണ്ണിൽ നിർമ്മിച്ചത് ശ്രദ്ധേയമായിരുന്നു. ഭിന്നശേഷിക്കാരിയായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ ബിന്ദുവാണഅ മധുവിന്റെ ജീവിത പങ്കാളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |