കൊല്ലം: വലിയ ബോട്ടുകൾ മുതൽ വമ്പൻ കപ്പലുകൾ വരെ അറ്റക്കുറ്റപ്പണി നടത്തുന്ന ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക് കൊല്ലം പോർട്ടിൽ സ്ഥാപിക്കാൻ മാരിടൈം ബോർഡ് ഉടൻ താല്പര്യപത്രം ക്ഷണിക്കും.
ലഭിക്കുന്ന താല്പര്യപത്രങ്ങൾ പരിശോധിച്ച് അനുയോജ്യമായ കമ്പനിയുമായി കരാറൊപ്പിടാനാണ് ആലോചന. പോർട്ടിന് കൂടുതൽ വരുമാനം, കൂടുതൽ തൊഴിലവസരം, കുറഞ്ഞ പാരിസ്ഥിതികാഘാതം എന്നിവ മുൻനിറുത്തിയാകും താല്പര്യപത്രങ്ങൾ പരിശോധിക്കുക.
150 മുതൽ 1500 കോടി വരെ ചെലവുള്ള രൂപരേഖകൾ പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും മികച്ച പദ്ധതിക്ക് സർക്കാർ നിക്ഷേപം ആവശ്യമാണെങ്കിൽ അതിനെക്കുറിച്ചും ആലോചിക്കും. സമുദ്രാതിർത്തിയുമായി ഏറ്രവും അടുത്തുള്ള തുറമുഖമായതിനാലാണ് കൊല്ലം പോർട്ടിൽ ഡ്രൈ ഡോക്ക് പരിഗണിക്കുന്നത്. ഇന്ത്യൻ യാനങ്ങൾക്ക് പുറമേ വിദേശ കപ്പലുകളും അറ്റകുറ്റപ്പണിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടലിൽ മുങ്ങിക്കിടക്കും
കടലിൽ മുങ്ങിക്കിടക്കുന്ന അറ്റകുറ്റപ്പണി കേന്ദ്രമാണ് ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്. തീരത്ത് നിന്ന് നിശ്ചിത ദൂരത്തിലായിരിക്കും ഡ്രൈ ഡോക്ക് സ്ഥാപിക്കുക. കടലിൽ മുങ്ങിക്കിടക്കുന്ന ഡ്രൈ ഡോക്കിനുള്ളിൽ കയറ്റിയാകും യാനങ്ങളുടെ അറ്രകുറ്റപ്പണി നടത്തുക. ഡോക്കിനുള്ളിലേക്ക് ജലം കയറ്റാനും ഒഴുക്കിക്കളയാനും സൗകര്യമുണ്ടാകും. ഒരേ സമയം ഒന്നിലധികം കപ്പലുകളും നിരവധി ബോട്ടുകളും പ്രവേശിപ്പിക്കാവുന്ന ഡ്രൈ ഡോക്കാണ് കൊല്ലത്ത് ലക്ഷ്യമിടുന്നത്.
രണ്ടെണ്ണം വേണമെന്ന് ഐ.എം.ബി
നിലവിൽ കൊച്ചിൻ ഷിപ്പ് യാർഡിൽ മാത്രമാണ് വമ്പൻ യാനങ്ങളുടെ അറ്രകുറ്റപ്പണിക്ക് സൗകര്യമുള്ളത്. സ്ഥലപരിമിതി കാരണം ഇവിടെ കൂടുതൽ കപ്പലുകൾ അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. രാജ്യത്ത് ജലയാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന മികച്ച കേന്ദ്രങ്ങളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ മാരിടൈം ബോർഡ് കൊച്ചിൻ ഷിപ്പ് യാർഡിന്റേതിന് സമാനമായ രണ്ട് ഡ്രൈ ഡോക്കുകൾ കൂടി സ്ഥാപിക്കണമെന്ന് ഇന്ത്യൻ മാരിടൈം ബോർഡ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |