ആലപ്പുഴ: ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ വേതനം പുതുക്കിയതിൽ ആശയക്കുഴപ്പം. പീലിംഗ് ഷെഡ് ഉടമകളുടെ സംഘടനയായ ചേമ്പർ ഓഫ് സീ ഫുഡ് ഇൻഡസ്ട്രി ഭാരവാഹികളും വിവിധ യൂണിയൻ നേതാക്കളും നടത്തിയ ചർച്ചയിൽ ടോക്കൺ ഒന്നിന് (ഒരു ബെയ്സൺ) ഒരു രൂപ വർദ്ധിപ്പിച്ച് വേതനം 19.50 രൂപയാക്കാൻ ധാരണയായിരുന്നു. എന്നാൽ 20 രൂപയാക്കാനാണ് മറൈൻ പ്രോഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷനും ചെറുകിട പീലിംഗ് ഷെഡ് അസോസിയേഷനും തീരുമാനിച്ചത്. ഒരാൾ 20-30 ബെയ്സൺ വരെ ഒരു ദിവസം പൊളിക്കാറുണ്ട്.
ഇതിനിടെ, 2010ൽ സർക്കാർ മിനിമം കൂലി നിശ്ചയിക്കുകയും രണ്ട് തവണ പുതുക്കുകയും ചെയ്തിട്ടും ഇതുവരെ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കാൻ അമ്പലപ്പുഴയിൽ ചേർന്ന് മത്സ്യ സംസ്കരണ തൊഴിലാളി യൂണിയൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഉടമകളുടെ കടുംപിടിത്തവും ലേബർ വകുപ്പിന്റെ അനാസ്ഥയുമാണ് തൊഴിലാളികൾക്ക് മിനിമം കൂലി ലഭിക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം. അഞ്ചുവർഷത്തിനിടെ കഴിഞ്ഞ വർഷം കൂലിയിൽ നാമമാത്ര വർദ്ധന വരുത്തിയിരുന്നു. മിനിമം കൂലി നൽകണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് കഴിഞ്ഞ സെപ്തംബർ മുതൽ കേരള മത്സ്യസംസ്കരണ തൊഴിലാളി യൂണിയൻ നോട്ടീസ് നൽകിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല.
# ഏറെയും സ്ത്രീകൾ
സംസ്ഥാനത്ത് ചെമ്മീൻ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് അരൂരിലാണ്. അരൂർ, എഴുപുന്ന, തുറവൂർ, പട്ടണക്കാട്, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലും അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി മേഖലകളിലുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ചെമ്മീൻ പീലിംഗ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലുറപ്പ് മേഖലയിലേക്ക് ചെമ്മീൻ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും പുതു തലമുറ കടന്നുവരാൻ മടിക്കുന്നതും കണക്കിലെടുത്താണ് കൂലിയിൽ നേരിയ വർദ്ധനവെങ്കിലും വരുത്താൻ ഉടമകളുടെ സംഘടനകൾ ആലോചിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന ക്ഷേമ ആനുകൂല്യങ്ങളൊന്നും പീലിംഗ് തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. പീലിംഗ് തൊഴിലാളികൾക്ക് നൽകുന്ന ചെമ്മീനിന്റെ അളവും മിനിമം വേതനവും സംബന്ധിച്ച തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
വർഷംതോറും കോടികളുടെ വിദേശനാണ്യം രാജ്യത്തിന് നേടിത്തരുന്ന വ്യവസായ ശാലകളിലെ തൊഴിലാളികളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോൾ പീലിംഗ് മേഖലയിലും അന്യസംസ്ഥാന തൊഴിലാളികളുണ്ട്. മിനിമം കൂലി നൽകി തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെടണം
തൊഴിലാളികൾ, പുറക്കാട് ചെമ്മീൻ പീലിംഗ് സെന്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |