തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപം വകമാറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 117 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന വിവരം പുറത്തായി. ആക്ഷൻ കൗൺസിൽ രൂപീകരിക്കാനായി സംഘടിപ്പിച്ച നിക്ഷേപകരുടെ യോഗം നിക്ഷേപ സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തിൽ ശേഖരിച്ച കണക്കുപ്രകാരമാണ് തുക സ്ഥിരീകരിച്ചത്.
ബി.എസ്.എൻ.എൽ ജീവനക്കാരായ 700ഓളം നിക്ഷേപകരാണ് ആക്ഷൻ കൗൺസിലിന്റെ വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങളായത്. ഇവരുൾപ്പെടെ 1200ഓളം പേരുടെ നിക്ഷേപങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബി.എസ്.എൻ.എൽ ജീവനക്കാരെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും അമിത പലിശമോഹിച്ച് ജീവനക്കാരുടെ അക്കൗണ്ടുവഴി സ്ഥിര നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബി.എസ്.എൻ.എല്ലിൽ നിന്ന് അടുത്തിടെ വി.ആർ.എസ് വാങ്ങിയവരുടെ 41 കോടി നിക്ഷേപവും തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്.
മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കായ 9.5 ശതമാനമാണ് വി.ആർ.എസുകാർക്ക് സൊസൈറ്റിയിൽ നൽകിയിരുന്നത്. ഇതുകാരണം ബി.എസ്.എൻ.എല്ലിൽ നിന്ന് വി.ആർ.എസ് വാങ്ങിയവരുടെ അക്കൗണ്ടുകളിൽ നിലവിൽ സർവീസിലുള്ളവരുൾപ്പെടെ പണം നിക്ഷേപത്തിനായി നൽകിയിട്ടുണ്ടായിരുന്നു. രണ്ടുലക്ഷം മുതൽ രണ്ടരക്കോടിവരെ നിക്ഷേപിച്ചവരുണ്ട്. 1987ൽ സൊസൈറ്റി രൂപീകരിച്ചതുമുതലുള്ള സെക്രട്ടറിയും പ്രസിഡന്റുമാണ് ഇപ്പോഴുമുള്ളത്. വാർഷികപൊതുയോഗമോ വരവുചെലവ് കണക്ക് അവതരണമോ കൃത്യമായി നടത്താതെ അമിതപലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപങ്ങൾ ആകർഷിച്ച് പണം ഇടപാടുകൾ നടത്തിയും മുന്നോട്ടുപോകുന്നതായിരുന്നു രീതി. എന്നാൽ ബി.എസ്.എൻ.എല്ലിലെ വി.ആർ.എസ് നടപടിയാണ് സൊസൈറ്റിക്ക് തിരിച്ചടിയായത്.
വി.ആർ.എസ് വാങ്ങിയവർ പണം ഇവിടെ സ്ഥിരനിക്ഷേപമാക്കിയതോടെ മറ്ര് സേവിംഗ്സ് ഇടപാടുകളിൽ കുറവുണ്ടായി. സ്ഥിര നിക്ഷേപമായി വന്ന കോടികൾ ഉൾപ്പെടെ തിരിമറി നടത്തിയതോടെ നിക്ഷേപകർക്ക് പലിശയോ യഥാസമയം നിക്ഷേപമോ തിരികെ നൽകാൻ കഴിയാതെവന്നതാണ് തട്ടിപ്പുകൾ പുറത്തുവരാൻ കാരണം. സ്വയം വിരമിക്കൽ പദ്ധതിപ്രകാരം വിരമിച്ചവർ തങ്ങൾക്കു ലഭിച്ച ഗ്രാറ്റുവിറ്റി,മറ്റ് ആനുകൂല്യങ്ങൾ പ്രകാരം ലഭിച്ച സമ്പാദ്യമാണ് നിക്ഷേപിച്ചത്. 65 മുതൽ 85 വയസുവരെ പ്രായമുള്ളവരാണ് നിക്ഷേപകരിൽ അധികവും. ഡിസംബർ ഒമ്പതുമുതലുള്ള പലിശ നൽകിയിട്ടില്ല. വരുന്നവർക്ക് ഏതുദിവസം വരണമെന്ന് കാണിച്ച് രസീത് കൊടുക്കുകയാണ് ചെയ്യുന്നത്.
സൊസൈറ്റിയിൽ നിന്ന് ഏകദേശം 17കോടിയോളം വായ്പ നൽകിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇവ തിരിച്ചുകിട്ടാത്തതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് ഭാരവാഹികളുടെ വാദം. കരുവന്നൂർ ബാങ്കിലേതുപോലുള്ള തട്ടിപ്പാണ് ഇവിടെ നടന്നതെന്നും സ്ഥിരനിക്ഷേപങ്ങളുടെ ചുവടുപിടിച്ച് വ്യാജലോണുകൾ നൽകി തിരിമറി നടത്തിയെന്നുമാണ് പരാതിക്കാരുടെ ആരോപണം. അസി.രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൊസൈറ്റി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായി. നിക്ഷേപകർ നിക്ഷേപവിവരങ്ങൾ ഒരുമാസത്തിനകം കൈമാറണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് അസി.രജിസ്ട്രാർ സൊസൈറ്റിയുടെ സെക്രട്ടറിയെയും പ്രസിഡന്റിനെയും ക്ളാർക്കിനെയും ഇന്നലെ വിളിപ്പിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഇതറിഞ്ഞെത്തിയ നിക്ഷേപകരിൽ ചിലർ സൊസൈറ്റി സെക്രട്ടറിയെ അസഭ്യംപറഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വിശ്വാസം വിനയായി, കോടികൾ
മറിഞ്ഞതെവിടെയെന്ന് അജ്ഞാതം
ബി.എസ്.എൻ.എൽ ജീവനക്കാർക്ക് വൻപലിശ നൽകിയും നിക്ഷേപങ്ങൾ യഥാസമയം മടക്കിനൽകിയും നേടിയെടുത്ത വിശ്വാസമാണ് സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപമായി വളർന്നത്. എന്നാൽ നിക്ഷേപം അജ്ഞാത കരങ്ങളിലേക്ക് മറിഞ്ഞതാണ് വിനയായത്. ചുമതലക്കാരിലാരോ കോടികൾ മറ്റാർക്കോ മറിച്ചുനൽകിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് നിക്ഷേപകരുടെ സംശയം. ആർക്കാണ് ഇത്രയധികം തുക കൈമാറിയതെന്ന കാര്യത്തിൽ മൗനം തുടരവേ കേസെടുത്ത് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരെയും കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസും തയ്യാറായിട്ടില്ല. ഉന്നത രാഷ്ട്രീയ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്നാണ് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |