കൊല്ലം: കേരളത്തിലെ റേഷൻ ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി )സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ദിവസേന വിറ്റുവരവിലൂടെ ലഭിച്ചുകൊണ്ടിരുന്ന തുക ഭാഗികമായെങ്കിലും ചെലവുകൾക്ക് സഹായകരമായിരുന്നു. എന്നാൽ, റേഷൻ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും സൗജന്യമാക്കിയതോടെ അത് ലഭിക്കാതെ വരുന്നു. വിറ്റു വരവ് കൈകാര്യ ചെലവിനായി വിനിയോഗിക്കാൻ കഴിയുന്നതും അത് പിന്നീട് കമ്മീഷൻ തുകയിൽ കുറയ്ക്കുന്നതുമായിരുന്നു പഴയ രീതി. എന്നാൽ, പുതിയ സാഹചര്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് റേഷൻ ജീവനക്കാർക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ബദൽ സംവിധാനം ഉണ്ടാക്കാതെ റേഷൻ വ്യാപാരികളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാൻമാർക്കുളള ശമ്പളം എന്നീ ഇനങ്ങളിൽ വലിയ ചെലവ് വരുമ്പോൾ കമ്മീഷൻ വളരെ തുച്ഛവുമാണ്. റേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം 30,000 രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ജി. പ്രിയൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |