SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

വിതുര-അടിപ്പറമ്പ് മേഖലയിൽ കാട്ടാനകളുടെ താണ്ഡവം

വിതുര: വിതുര പഞ്ചായത്തിലെ മരുതാമല-അടിപ്പറമ്പ് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കഴിഞ്ഞ ദിവസം രാത്രിയിൽ അടിപറമ്പ് കൂപ്പ് മേഖലയിലിറങ്ങി മണിക്കൂറുകളോളം ഭീതി പരത്തിയ ഒറ്റയാനെ നാട്ടുകാർ തുരത്തി വനത്തിലേക്ക് വിട്ടു.

വനത്തിനോട് ചേർന്ന പ്രദേശമായതിനാൽ കാട്ടിൽ നിന്നും വളരെ പെട്ടെന്ന് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി നാശവും ഭീതിയും പരത്തുകയാണ്. ഉപജീവനത്തിനായി നടത്തിയിരുന്ന മേഖലയിലെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. കർഷകർക്ക് കനത്ത നാശനഷ്ടമുണ്ട്.

വിതുര പഞ്ചായത്തിലെ മരുതാമല, ബോണക്കാട്, മണിതൂക്കി വാർഡുകളിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായസമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് മരുതാമല,അടിപറമ്പ്,ജഴ്സിഫാം നിവാസികൾ.

നേരത്തേ അടിപറമ്പിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിട്ടുണ്ട്.തൊട്ടടുത്ത് ചാത്തൻകോട്ടും സമാനമായ സംഭവമുണ്ടായി. കേന്ദ്രസർക്കാരിന്റെ ഉന്നത പഠനഗവേഷണകേന്ദ്രമായ ഐസർ പരിസരത്തുവരെ കാട്ടാനശല്യമുണ്ട്. ജഴ്സിഫാമിലെ അവസ്ഥയും വിഭിന്നമല്ല.

ബോണക്കാട് റോഡിലും

ബോണക്കാട്-വിതുര റോഡിൽ ജഴ്സിഫാം കഴിഞ്ഞാൽ കാട്ടാനകളുടെ വിളയാട്ടമാണ്. പകൽ സമയത്തുപോലും റോഡിലേക്കിറങ്ങുന്ന കാട്ടാനകൾ റോഡ് കൈയേറിയാണ് അന്തിയുറക്കം. ബോണക്കാട് നിന്നും ബൈക്കിൽ വിതുരയിലേക്ക് പുറപ്പെട്ട നാല് പേരെ കാട്ടാനകൾ ആക്രമിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും തകർത്തു. മേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ വനപാലകർക്ക് നിവേദനം നൽകിയെങ്കിലും നടപടികളുണ്ടാകുന്നില്ല. ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന വനപാലകരുടെ വാഗ്ദാനവും കടലാസിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL