കൊച്ചി: സർക്കാരിന്റെ വികസന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കിഫ്ബിക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാണമേഖല. കിഫ്ബി സൂപ്പർ അധികാര കേന്ദ്രമായി മാറുകയാണെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു.
പദ്ധതി നിർവഹണത്തിൽ കിഫ്ബി നടത്തുന്ന ഇടപെടലിൽ ഭൂരിപക്ഷം അംഗങ്ങളും വിമർശനം ഉന്നയിച്ചു. തുടക്കത്തിൽ ഫണ്ടിംഗ് ഏജൻസി മാത്രമായിരുന്നു കിഫ്ബി. എന്നാൽ ഇപ്പോൾ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന സൂപ്പർ അധികാര കേന്ദ്രമായി മാറുകയാണെന്ന് പ്രതിനിധികൾ ആരോപിച്ചു.
നിർമ്മാണ മേഖലയിൽ സുതാര്യമായ ടെൻഡർ സമർപ്പണ രീതിയും തർക്ക പരിഹാര സംവിധാനവും വേണം. ലീഗൽ സർവീസ് അതോറിട്ടിയുമായി ചേർന്നോ അതേ മാതൃകയിലോ നിർമ്മാണ മേഖലയ്ക്ക് തർക്ക പരിഹാര സംവിധാനം രൂപീകരിക്കണം.
വിശ്വാസ്യത, കൃത്യത, കാര്യക്ഷമത എന്നിവ നിർമ്മാതാക്കളും കരാറുകാരും പാലിക്കുന്നുണ്ടോയെന്ന് പുനർവിചിന്തനം ചെയ്യണമെന്ന ആത്മവിമർശനവും സമ്മേളനത്തിലുയർന്നു. കേരളത്തിലെ നിർമ്മാണ മേഖല സാങ്കേതികമായി ഏറെ പിന്നിലാണ്. സർക്കാർ സംവിധാനങ്ങളുടെ സഹകരണം ലഭിച്ചാൽ മാത്രമേ സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയൂവെന്ന് പ്രതിനിധികൾ പറഞ്ഞു.
നിർമ്മാണ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് നടന്ന ചർച്ചയിൽ ഐ.എഫ്.എ. ഡബ്ല്യൂ.പി.സി.എ മുൻ ജനറൽ സെക്രട്ടറി എം.വി. ആന്റണി മോഡറേറ്ററായിരുന്നു. കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, കേരള ബിൽഡേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന ചെയർമാൻമാരായ ബി. ചന്ദ്രമോഹനൻ, പോൾ ടി. മാത്യു, തൃശ്ശൂർ കേന്ദ്രം മുൻ ചെയർമാൻ പി.എൻ. സുരേഷ് എന്നിവർ പങ്കെടുത്തു. നഗര വികസന ചർച്ചയിൽ ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുൾ മാലിക് സംസാരിച്ചു.
സൗഖ്യം യോഗത്തിൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. ജി.എൻ. രമേശ് മോഡറേറ്ററായി. ഡോ. ബ്ലെസൺ വർഗീസ്, ഡോ. ആന്റണി പോൾ ചേറ്റുപുഴ, രമേശ് കാഞ്ഞിലിമഠം, സുചിത്ര മേനോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |