നിയമസഹായമടക്കം എല്ലാറ്റിനും കൂടെയുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ്
നിരാഹാര സമരം അവസാനിപ്പിച്ചു, ഇനി സത്യാഗ്രഹം
കോഴിക്കോട്: വയറ്റിൽ നിന്നെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോഴും സമരം ശക്തമാക്കി ഹർഷീന. മെഡിക്കൽ കോളേജിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം അഞ്ചാംനാളിലേക്ക് നീളുമ്പോൾ സമരത്തിന് പിന്തുണയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയെത്തി. നിരാഹാരസമരം ആരോഗ്യ സ്ഥിതി കാരണം ഒവിവാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടത് പ്രകാരം ഇളനീർകഴിച്ച് ഹർഷീന നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ നീതി ലഭിക്കും വരെ സത്യാഗ്രഹം തുടരുമെന്നും ഹർഷീന പറഞ്ഞു. ഇന്നുമുതൽ ഡി.സി.സിയുടെ പിന്തുണയോടെ സമരം മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന് മുന്നിലേക്ക് മാറ്റും.
അന്വേഷണ റിപ്പോർട്ട് ശുദ്ധ അസംബന്ധവും ഡോക്ടർമാരെ സംരക്ഷിക്കാനുള്ളതുമാണെന്ന് പ്രവീൺകുമാർ പറഞ്ഞു. രണ്ടരമാസം പ്രത്യേക അന്വേഷണം നടത്തിയാണ് ഹർഷീന സമരം തുടങ്ങിയ സാഹചര്യത്തിൽ റിപ്പോർട്ട് പുറത്ത് വിട്ടത്. പ്രസവ ചികിത്സയ്ക്കായി ഒരു യുവതി ആശുപത്രിയിലെത്തുമ്പോൾ എത്രമാത്രം പരിശോധനകളും സ്‌കാനിംഗുകളും നടത്തും. നേരത്തെ ഇങ്ങനെയൊരു കത്രികയുണ്ടെങ്കിൽ അതിലേതെങ്കിലും കാണണ്ടേ. അങ്ങനെ കാണുന്നില്ലെങ്കിൽ എന്ത് ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരുവിഭാഗം ഡോക്ടർമാരേയും ജീവനക്കാരേയും സർക്കാരിനേയും സംരക്ഷിക്കാൻ കെട്ടിച്ചമച്ചതാണ്. ഹർഷീനയ്ക്ക് അർഹമായ നീതികിട്ടും വരെ കോൺഗ്രസ് കൂടെ നിൽക്കും. വിഷയം നിയമസഭയിലെത്തിക്കുമെന്നും പ്രവീൺ പറഞ്ഞു. ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വിശ്വൻ പുതുശ്ശേരി സ്വാഗതം പറഞ്ഞു. കെ.സി.പ്രവീൺ, ശ്രീയേഷ് ചെലവൂർ, പി.ടി.സന്തോഷ് കുമാർ, കെ.പി. സക്കീർ, ടി.സുൾഫീക്കർ ഹുള്ള , മഹറൂഫ് മണക്കടവ്, കെ.പി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. സത്യാഗ്രഹ സമരം തുടരുന്നതിനായി ദിനേശ് പെരുമണ്ണ ചെയർമാനായും മുസ്തഫ പാലാഴി കൺവീനറായും സമരസമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |