തിരുവനന്തപുരം: 'ഈ വിളക്ക് കണ്ടാൽ ഉത്സവത്തിന് ആന എഴുന്നളളുന്ന ഗമയുണ്ടല്ലോ...' കാർഷിക വകുപ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന വൈഗ എക്‌സിബിഷന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി തിരിതെളിച്ച ചേന കൊണ്ട് നിർമ്മിച്ച നിലവിളക്ക് കണ്ട് മന്ത്രി പി.പ്രസാദ് പറഞ്ഞ വാക്കുകളാണിത്. കോട്ടയം കുറുവിലങ്ങാട് പാറച്ചാലിൽ വീട്ടിൽ ടി.കെ.സുഭാഷാണ് ചേനവിളക്ക് നിർമ്മിച്ച് കായ്‌ഫലങ്ങൾ ഭക്ഷണത്തിന് മാത്രമല്ല അലങ്കാരത്തിനും ഉപയോഗിക്കാമെന്ന് തെളിയിച്ചത്.കോട്ടയം കൃഷി എൻജിനിയറിംഗ് ഓഫീസിലെ സീനിയർ മെക്കാനിക്കാണ്.നാലര അടിയാണ് നിലവിളക്കിന്റെ ഉയരം. നൂറു കിലോ ചേനയാണ് നിർമ്മാണത്തിന് വേണ്ടിവന്നത്.സ്വന്തം പുരയിടത്തിൽ വിളഞ്ഞ ചേനയിലായിരുന്നു നിർമ്മാണം. 5 വർഷം മുന്നേയാണ് ചേന കൊണ്ട് നിലവിളക്ക് നിർമ്മിക്കാനുളള പരീക്ഷണം നടത്തിയത്.സുഭാഷിന്റെ വീടുതന്നെയാണ് പണിപ്പുര.ഒരു വിളക്ക് നിർമ്മിക്കാൻ 8 മണിക്കൂർ വേണ്ടിവരും.കത്തി ഉപയോഗിച്ച് സൂക്ഷ്‌മതയോടെയാണ് നിലവിളക്കിന്റെ ഓരോ ഭാഗവും ചെത്തി തയ്യാറാക്കുന്നത്.ഉറപ്പിനുവേണ്ടി ഉളളിലൊരു ദണ്ഡ് നൽകും.5 ദിവസം വരെ ചേനവിളക്ക് ഉപയോഗിക്കാം.വൈഗയുടെ സമാപന ദിവസമായ ഇന്നലെയും സമ്മേളനത്തിൽ ഉപയോഗിച്ച ചേന വിളക്ക് നിർമ്മിച്ചത് സുഭാഷായിരുന്നു.
കപ്പയും കാരറ്റും കൊണ്ട് ബൊക്കെ
കപ്പയും കാരറ്റും ഉപയോഗിച്ച് ബൊക്കെ നിർമ്മിക്കാനും സുഭാഷ് വിരുതനാണ്.അടുത്തിടെ കോട്ടയത്ത് നടന്ന കാർഷിക വകുപ്പിന്റെ പരിപാടിയിൽ അതിഥികളെ സ്വീകരിച്ചത് ഈ ബൊക്കെ നൽകിയാണ്.വയ്‌ക്കോൽ ഉപയോഗിച്ച് നെൽപറയും നിർമ്മിക്കും.
ജോലി കഴിഞ്ഞാൽ കൃഷി
ജോലി കഴിഞ്ഞുള്ള സമയങ്ങളിലാണ് കൃഷി പരിപാലനം.വീടിനോട് ചേർന്നുള്ള ഒന്നര ഏക്കറിൽ വാഴ,കപ്പ,ചേന,ഇഞ്ചി,കാപ്പി തുടങ്ങിയ കൃഷികളാണുള്ളത്.ഭാര്യ രമ സുഭാഷ് അസിസ്റ്റന്റ് കൃഷി ഓഫീസറാണ്.പാലാ സെന്റ് തോമസിലെ ബി.എസ്.സി വിദ്യാർത്ഥിയായ അഭിജിത്താണ് മകൻ.
'വലിയ ചേനകൾ വിൽക്കാൻ ബുദ്ധിമുട്ടാണ്.മാത്രമല്ല ഏറ്റവും ചെലവ് കുറഞ്ഞ കിഴങ്ങുവർഗം കൂടിയാണിത്.അങ്ങനെയാണ് ചേന കറിവയ്‌ക്കാതെ അലങ്കരിക്കാമെന്ന ആശയം മനസിലുണ്ടാകുന്നത്.'
ടി.കെ.സുഭാഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |