കോട്ടയം: എരുമയെ പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി സർജനെ വിജിലൻസ് പിടികൂടി. ചിങ്ങവനം പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ജിഷ കെ. ജെയിംസാണ് (30) പിടിയിലായത്.
പനച്ചിക്കാട് സ്വദേശിയായ വിദേശമലയാളിയുടെ ഫാമിലെ എരുമയെ പോസ്റ്റുമോർട്ടം ചെയ്യാനാണ് കഴിഞ്ഞ മാസം 28 ന് ജിഷ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ ഫോണിൽ റെക്കാഡ് ചെയ്യുകയും ഇന്നലെ കോട്ടയം വിജലൻസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് വിജിലൻസ് സംഘം പരാതിക്കാരന് ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ട് നൽകി ജിഷയുടെ അടുത്തേക്ക് വിടുകയായിരുന്നു.
ഇന്നലെ ആശുപത്രിയിലെ ഡോക്ടറുടെ മുറിയിൽ വച്ച് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ജിഷയെ അറസ്റ്റുചെയ്തത്. വിജിലൻസ് മദ്ധ്യമേഖലാ എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |