ചിറ്റൂർ: കരിങ്കല്ല് മാഫിയ റോഡിലെ പൊടിശല്യം ഒഴിവാക്കാൻ ശുദ്ധജല സ്രോതസുകളിൽ നിന്ന് വെള്ളം ഊറ്റിയെടുക്കുന്നതിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. തമിഴ്നാട്ടിൽ നിന്ന് ലോറികൾ കരിങ്കല്ല് കയറ്റി വരുന്നതിനെ തുടർന്ന് റോഡിൽ വ്യാപകമാകുന്ന പൊടിശല്യം അകറ്റാൻ ശുദ്ധജല സ്രോതസുകളിൽ നിന്ന് കൃഷി ആവശ്യത്തിനും കനാലിലൂടെ വിതരണ ചെയ്യുന്ന വെള്ളവും അനധികൃതമായി കടത്തുന്നതായാണ് പരാതി. കിഴക്കൻ മേഖലകളിലാണ് വ്യാപക വെള്ളം കടത്തൽ നടക്കുന്നത്.
വിവിധ കനാലുകളിൽ നിന്ന് മോട്ടോർ ഉപയോഗിച്ചാണ് ടാങ്കർ ലോറികളിൽ വെള്ളം കടത്തുന്നത്. കെട്ടിടം പണിക്കും വൻകിട കമ്പനികൾക്കായും ഇത്തരത്തിൽ വെള്ളം കടത്തുന്നുണ്ട്. വേനൽ ചൂട് കടുത്തതോടെ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കടത്തുന്നതിൽ പ്രതിഷേധം ശക്തമാണ്. ഒഴലപ്പതി- മേനോൻപാറ റൂട്ടിലും നാട്ടുകൽ-നല്ലേപ്പിള്ളി റോഡിലും പൊടിശല്യം ഒഴിവാക്കാൻ ലോറികളിൽ വെള്ളമെത്തിച്ച് നനയ്ക്കുക പതിവാണ്.
വേനൽ കടുക്കുമ്പോൾ രൂക്ഷമായ പ്രതിസന്ധി
രണ്ടാംവിള നെൽകൃഷി ഉണങ്ങാതിരിക്കാൻ വാലറ്റ പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ തുറന്നുവിട്ട വെള്ളമാണ് കനാലിൽ നിന്ന് ഊറ്റുന്നത്. ഇതുമൂലം വാലറ്റ കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് ജലമെത്തുന്നില്ലെന്ന് പരാതിയുണ്ട്.
ടാങ്ക് ഘടിപ്പിച്ച ട്രാക്ടർ, മിനിലോറി എന്നിവയിൽ വെള്ളമെത്തിക്കുന്ന ലോബി മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. രാത്രി ഇത്തരം സംഘങ്ങളുടെ പ്രവർത്തനം സജീവമാണ്. വേനൽ കടുത്താൻ മേഖലയിൽ ജലക്ഷാമം രൂക്ഷമാകും എന്നതിനാൽ ഇത്തരം വെള്ളമൂറ്റലിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |