കോട്ടയം : ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കുമരകത്ത് ഈ മാസം 30 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുന്ന ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളന ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഇതിന്റെ ഭാഗമായി തണ്ണീർമുക്കം ബണ്ട് മുതൽ ഇല്ലിക്കൽ വരെ 10 കോടി രൂപ ചെലവിൽ റോഡ് നവീകരിക്കും. 10 കോടി ചെലവഴിച്ച് കെ.ടി.ഡി.സി വാട്ടർ സ്‌കേപ്‌സിൽ 600 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം 15 നുള്ളിൽ പൂർത്തിയാകും. ഇത് പിന്നീട് കെ.ടി.ഡി.സി വാടകയ്ക്കു നൽകും. വാട്ടർ സ്‌കേപ് തോട് ആഴം കൂട്ടി ഇരുവശവും കയർ പരവതാനി വിരിച്ചു.
കെ.ടി.ഡി.സി കവാടത്തിന് സമീപത്തെ ബോട്ട് ജെട്ടിയിൽ നിന്ന് ശിക്കാര വള്ളത്തിൽ കയറുന്ന പ്രതിനിധികളെ കായൽ വഴി കൺവെൻഷൻ സെന്ററിൽ എത്തിക്കുന്നതിന് 10 ശിക്കാര വള്ളങ്ങൾ തയ്യാറാക്കി. പ്രതിനിധികൾക്കായി 300 മുറികളാണ് സജ്ജമാക്കുക. വാട്ടർ സ്‌കേപിന് പുറമെ ലേക്ക് റിസോർട്ട്, സൂരി , കോക്കനട്ട് ലഗൂൺ, താജ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി പണിയും.
വിപുലമായ ക്രമീകരണങ്ങൾ.
പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും കൂടുതൽ സിസിടിവി കാമറകൾ
അടിയന്തരഘട്ടത്തിൽ ആംബുലൻസ് ഉപയോഗിക്കുന്നതിന് ശക്തീശ്വരം റോഡ് ഗതാഗതയോഗ്യമാക്കും
കുമരകം വെച്ചൂർ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി അഞ്ചുമന താത്ക്കാലിക റോഡിൽ ടൈൽ ഇട്ടു
വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ ആലപ്പുഴയിൽ നിന്നും വൈദ്യുതി എത്തിക്കാൻ ലൈൻ വലിക്കും
കർശന സുരക്ഷയുമായി പൊലീസ്
ഉച്ചകോടിയുടെ ഭാഗമാമായി കർശന സുരക്ഷയാണ് കുമരകത്തും പരിസരപ്രദേശങ്ങളിലും പൊലീസ് ഏർപ്പെടുത്തുന്നത്. ഡ്രോൺ പറത്തുന്നത് നിരോധിക്കും. ഹോട്ടലുകളിലും റിസോർട്ടുകളിലും എത്തുന്നവരുടെ വിവരങ്ങൾ അപ്പോൾ തന്നെ പൊലീസിനെ അറിയിക്കാൻ സംവിധാനം ഒരുക്കും. പ്രതിനിധികളുമായി പോകുന്ന ബോട്ടുകളുടെ സുരക്ഷയ്ക്ക് പൊലീസ് , ഫയർഫോഴ്‌സ് എന്നിവർക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |