ജനകീയ ഹോട്ടലുകളുടെ സബ്സിഡി കുടിശിക നൽകാൻ സർക്കാർ ധനകാര്യവകുപ്പുമായി സംസാരിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: അമ്മയുടെ മാല പണയപ്പെടുത്തി ജനകീയ ഹോട്ടലിന്റെ വൈദ്യുതി ബില്ലടച്ച് കട തുറന്ന് പ്രവർത്തിപ്പിച്ച ആറ്റുകാൽ സ്വദേശി ശ്രീദേവിയുടെ അതിജീവന പോരാട്ടം ഫലം കാണുന്നു. ജനകീയ ഹോട്ടലുകൾക്ക് നൽകാനുള്ള സബ്സിഡി കുടിശിക ഉടൻ നൽകാൻ സർക്കാർ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പുമായി സംസാരിച്ചതായി മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി.
സബ്സിഡി തുക ലഭിക്കുമെന്ന് അറിഞ്ഞതോടെ ഓവർബ്രിഡ്ജിൽ എസ്.എം.വി സ്‌കൂളിന് സമീപം ജനകീയ ഹോട്ടൽ നടത്തുന്ന ശ്രീദേവിയും കൂട്ടരും ഏറെ പ്രതീക്ഷയിലാണ്. ഇവരുടെ ഹോട്ടലിന് ഏഴര മാസത്തെ സബ്സിഡിയായ 13.20 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. എന്നാൽ 13,207 രൂപ കുടിശികയുള്ളതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. പത്തുദിവസത്തോളം കട അടച്ചിട്ടിരുന്നതിന് പിന്നാലെ ശ്രീദേവി, അമ്മ ശാന്തയുടെ മാല പണയംവച്ച് ബില്ലടച്ച് ഹോട്ടൽ തുറക്കുകയായിരുന്നു.
സബ്സിഡി തുക കിട്ടിയില്ലെങ്കിലും തത്കാലം വൈദ്യുതി ബില്ല് അടച്ച തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ നഗരസഭയെ ഉൾപ്പെടെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ജനകീയ ഹോട്ടലിന് തദ്ദേശവകുപ്പ് സബ്സിഡിക്ക് പുറമേ പ്രവർത്തിക്കുന്ന കെട്ടിടവും സൗജന്യമായാണ് നൽകുന്നത്. എന്നാൽ വൈദ്യുതി,വാട്ടർ ബില്ലുകൾ നടത്തിപ്പുകാരാണ് അടയ്ക്കേണ്ടത്. ഓവർബ്രിഡ്‌ജിലെ ജനകീയ ഹോട്ടലിനോടു ചേർന്നാണ് കുടുംബശ്രീയുടെ ജില്ലാ ബസാറും പ്രവർത്തിക്കുന്നത്. രണ്ട് സ്ഥാപനങ്ങൾക്കും ഒരു മീറ്ററാണ്. തുടക്കത്തിൽ ഇരുവരും ബില്ല് തുല്യമായി വീതിച്ചെങ്കിലും അടുത്തിടെ ഹോട്ടൽ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും തുടങ്ങി. ഇതോടെ വൈദ്യുതി ചെലവ് കൂടുതലും ഹോട്ടലിനായി. അതിനാൽ കഴിഞ്ഞമാസത്തെ ബില്ല് വന്നപ്പോൾ 13,207 രൂപയിൽ 3000 രൂപ മാത്രം കുടുംബശ്രീ ജില്ലാ മിഷൻ നൽകിയെന്നും കുടുംബശ്രീ വിശദീകരിക്കുന്നു. ഇനി വൈദ്യുതി ബിൽ തുക ലഭിച്ചില്ലെങ്കിലും ഏഴരമാസത്തെ സബ്സിഡി ലഭിക്കുന്നതോടെ ജനകീയ ഹോട്ടലിന് പുതുജീവനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |