കൊച്ചി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ രോഗികളുടെ എണ്ണം 406 ആയി. ഇതിൽ 13 പേർ ഐ.സി.യുവിലാണ്.
ഇവർക്ക് മറ്റ് രോഗങ്ങളും വാർദ്ധ്യക സഹജമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. പ്രായമുള്ളവർക്ക് വീട്ടിലുള്ള മറ്റുള്ള അംഗങ്ങളിൽ നിന്നാണ് കൊവിഡ് പകരുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത ഉണ്ടാകണമെന്ന് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.
ഐ.സി.യു കിടക്കകൾ ഉൾപ്പെടെ എല്ലാ സൗകര്യവും സജ്ജമാണ്. ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, ആശുപത്രിയിലെ ജീവനക്കാരായ എല്ലാവരും എന്നിവർ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം
വീണാ ജോർജ്
ബ്രഹ്മപുരം: ആരോഗ്യസംവിധാനങ്ങൾ തുടരും
ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരും. പൾമനോളജിസ്റ്റ് ഉൾപ്പെടെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കും. 24 മണിക്കൂർ ആംബുലൻസ് സേവനവുമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇന്നലെ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
മറ്റു ജില്ലകളിൽ നിന്ന് തീ അണയ്ക്കലിന് എത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്താൻ മന്ത്രി നിർദേശിച്ചു. ആവശ്യമെങ്കിൽ ചികിത്സയും ലഭ്യമാക്കും.
യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എസ് ശ്രീദേവി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ, എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |