മലപ്പുറം: കരിപ്പൂർ വിമാനത്താവളം റിസ വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് വേഗം കൂടും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്പെഷൽ ഡെപ്യൂട്ടി കളക്ടർ ചുമതലയേറ്റു. പള്ളിക്കൽ വില്ലേജിൽ മൂന്ന് സർവേ നമ്പറുകളിലായി ഏഴേക്കറും നെടിയിരുപ്പ് വില്ലേജിലെ എട്ട് സർവേ നമ്പറുകളിലായി 7.5 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുക.
സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) അധികൃതർ ജില്ലാ റവന്യൂ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി കരട് റിപ്പോർട്ടിലെ ആക്ഷേപങ്ങളും പരാതികളും ഹിയറിംഗിൽ പരിഗണിക്കും. ഏപ്രിൽ അഞ്ചിന് രാവിലെ 10ന് കരിപ്പൂർ നഴ്സറി ഹാളിൽ പള്ളിക്കൽ വില്ലേജിലെയും ഉച്ചയ്ക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസിൽ നെടിയിരുപ്പ് വില്ലേജിലെയും ഹിയറിംഗ് നടക്കും. ജില്ലാ റവന്യു അധികൃതർ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ, സ്പെഷൽ തഹസിൽദാർ, സി.എം.ഡി ഉദ്യോഗസ്ഥർ, വിമാനത്താവളം അധികൃതർ ഹിയറിംഗിൽ പങ്കെടുക്കും.
സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് കളക്ടറേറ്റിലും അതത് വില്ലേജ് ഓഫീസുകളിലും സ്‌പെഷൽ തഹസിൽദാരുടെ ഓഫീസിലും സി.എം.ഡിയുടെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. അന്തിമ റിപ്പോർട്ട് ലഭിക്കും മുറയ്ക്ക് ഇത് പരിശോധിക്കാൻ ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും. പരമാവധി രണ്ട് മാസത്തിനകം വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ച് അംഗീകാരം ലഭിക്കും മുറയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിന് 11 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. പൊതുജന ഹിയറിംഗിന് ശേഷം നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിക്കും.
ജൂണോടെ ഭൂമിയേറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഭൂമിയുടെ നഷ്ടപരിഹാരം നൽകുന്നതിനായി 74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മികച്ച നഷ്ടപരിഹാര പാക്കേജ് അനുവദിക്കാനാണ് സർക്കാർ തലത്തിലെ ധാരണയെന്ന് ഡെപ്യൂട്ടി കളക്ടർ (എൽ.എ) കെ.ലത പറഞ്ഞു. സമയപരിധിക്കുള്ളിൽ തന്നെ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്ന് സ്പെഷൽ ഡെപ്യൂട്ടി കളക്ടർ പ്രേംലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |