ആലപ്പുഴ: അപേക്ഷ നൽകി ഫീസും അടച്ച് വർഷം അഞ്ച് കഴിഞ്ഞിട്ടും ഹൗസ്‌ബോട്ടുകൾക്ക് ലൈസൻസ് നൽകാൻ തുറമുഖ വകുപ്പിന് വൈമുഖ്യമെന്ന് ആക്ഷേപം. 1500ൽ അധികം ഹൗസ്‌ബോട്ടുകൾ സവാരി നടത്തുന്ന ആലപ്പുഴയിൽ പകുതിയോളം യാനങ്ങൾക്ക് ലൈസൻസില്ല. 2018ൽ ആലപ്പുഴയിൽ നടന്ന അദാലത്തിൽ രേഖകൾ സമർപ്പിച്ച് ഫീസും അടച്ചതായാണ് ബോട്ട് ഉടമകൾ പറയുന്നത്. വർഷം ഇത്ര കഴിഞ്ഞിട്ടും ലൈസൻസ് ലഭിച്ചിട്ടില്ല.
ആലപ്പുഴ എം.പി, എം.എൽ.എമാർ, പോർട്ട് ഉദ്യോഗസ്ഥർ, മാരിടൈം ചെയർമാൻ എന്നിവരുടെ സംയുക്ത യോഗത്തിൽ അപേക്ഷ നൽകിയ ബോട്ടുകൾക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും കാര്യം നടന്നില്ലെന്ന്
ഉടമകൾ പറയുന്നു.
ബാങ്ക് വായ്പയെടുത്ത് ഹൗസ്‌ബോട്ടുകൾ പണിത് നീറ്റിലിറക്കിയവർ പ്രതിസന്ധിയിലാണ്. ലൈസൻസ് നൽകാൻ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് ഉടമകളുടെ തീരുമാനം.
അത്അദാലത്തല്ല!
ഹൗസ് ബോട്ട് ഉടമകൾ അവകാശപ്പെടുന്നത് പോലെ 2018ൽ നടന്നത് അദാലത്തല്ലെന്ന് തുറമുഖ വകുപ്പ് അധികൃതർ പറയുന്നു. 2010ലെ റൂൾ പ്രകാരം രേഖകളില്ലാത്ത ബോട്ടുകൾ പരിശോധിച്ച് രജിസ്ട്രേഷൻ നൽകുന്നതിന് വേണ്ടി 2015ൽ അദാലത്ത് നടത്തിയിരുന്നു. അന്ന് ധാരാളം പേർ യോഗ്യത നേടി രേഖകളും സ്വന്തമാക്കി. എന്നാൽ, ചില ബോട്ടുടമകൾ ഹാജരായില്ല. പല ബോട്ടുകളും അനധികൃത സർവീസ് നടത്തുന്നതായി 2018ൽ വീണ്ടും പരാതി ഉയർന്നതോടെ, 2015ൽ അപേക്ഷിച്ചിട്ടും ഹാജരാകാതിരുന്നവരെയും ലൈസൻസ് ലഭിക്കാതിരുന്നവരെയും വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. അത്തരത്തിൽ 2018ൽ നൽകിയ അവസരത്തിൽ പുതിയ അപേക്ഷകൾ ഉൾപ്പടെ വന്നു. എന്നാൽ, ആലപ്പുഴ റീജിയണിൽ നിലവിൽ ബോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ പുതിയ അപേക്ഷകൾ നിയമപരമായി പരിഗണിക്കാൻ സാധിക്കില്ലെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്.
700 : ലൈസൻസില്ലാത്ത ഹൗസ് ബോട്ടുകൾ
2015ൽ അപേക്ഷ നൽകിയിട്ടും ലൈസൻസ് കിട്ടാത്തവർക്കുള്ള അവസരമാണ് 2018ൽ നൽകിയത്. ആലപ്പുഴയിൽ ബോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ പുതിയവ നിലവിൽ പരിഗണിക്കാനാവില്ല. ഇവർക്ക് മറ്റ് സ്ഥലങ്ങളിൽ അപേക്ഷിക്കാം
-എബ്രഹാം കുര്യൻ, പോർട്ട് ഓഫീസർ
അപേക്ഷ നൽകി അഞ്ച് വർഷം കഴിഞ്ഞിട്ടും ലൈസൻസ് നൽകാത്തതിന്പിന്നിൽ വൻ ലോബികളുടെ സ്വാധീനം
എ.അനസ്, പ്രസിഡന്റ്, ആലപ്പി ഹൗസ് ബോട്ട് ഓണേഴ്സ് സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |