ന്യൂഡൽഹി: കരയിൽ നിന്നും കടലിൽ നിന്നുമുള്ള ശത്രുക്കളുടെ നീക്കങ്ങൾക്ക് പ്രതിരോധം തീർക്കുന്ന ഇന്ത്യയുടെ അഭിമാനമായ മിസൈലാണ് ബ്രഹ്മോസ്. ചൈന ഏറെ ഭയപ്പെടുന്ന മിസൈലുകളിൽ ഒന്നാണെന്ന് പ്രത്യേകതയും ബ്രഹ്മോസിനുണ്ട്. ഇപ്പോഴിതാ ചൈനയുടെ ഭീഷണി നേരിടുന്ന ആസിയാൻ(അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൺസ്) രാജ്യങ്ങൾ(ബ്രൂണെയ്, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം അടക്കമുള്ളവ) ബ്രഹ്മോസ് വാങ്ങാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലുകൾ വിൽക്കാൻ സാദ്ധ്യതയുണ്ടെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 19 ന് വിയറ്റ്നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ജിയാങ്ങിന്റെ ഡൽഹി സന്ദർശനത്തിൽ കരാർ സംബന്ധിച്ച് കൂടുതൽ വ്യക്തത വരും. 625 ഡോളർ വിയറ്റ്നാമിന് ചെലവാകുമെന്നാണ് വിവരം.
ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട് ഫിലിപ്പൈൻസുമായി ഇന്ത്യ ഇതിനോടകം 374 മില്യൺ ഡോളർ കരാർ ഒപ്പിട്ടു. ഇവരിൽ നിന്ന് 300 മില്യൺ ഡോളറിന്റെ രണ്ടാം ഓർഡർ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. 200 മില്യൺ ഡോളറിന് ഇന്തോനേഷ്യയുമായി കരാർ ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്. കൂടാതെ തായ്ലൻഡ്, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ കയറ്റുമതിയിൽ ബ്രഹ്മോസ് നിർണായക പങ്കുവഹിക്കാൻ പോകുന്നതിന്റെ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2025 ഓടെ 5 ബില്യൺ ഡോളറിന്റെ ആയുധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 1.75 ബില്യൺ ഡോളറിന്റെ ആയുധങ്ങളും മറ്റും കയറ്റുമതി ചെയ്തു. ഈ വർഷം 2.37 ബില്യൺ ഡോളറാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |