ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സി സി ടി വി ദൃശ്യങ്ങളും ആവശ്യപ്പെട്ട് ഡൽഹി പൊലീസ് അഞ്ച് രാജ്യങ്ങളുടെ ഗുസ്‌തി ഫെഡറേഷന് നോട്ടീസ് അയച്ചു. ഇന്തോനേഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നടന്ന ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനിടെ ബ്രിജ് ഭൂഷൻ വനിതാ ഗുസ്‌തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ് ഐ ആറിലുള്ളത്.
ബ്രിജ് ഭൂഷണിനെതിരെ എഫ് ഐ ആർ സ്വീകരിച്ചതിന് പിന്നാലെതന്നെ നോട്ടീസ് അയച്ചെങ്കിലും ഇപ്പോഴാണ് ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എഫ് ഐ ആറെടുത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ നോട്ടീസ് അയച്ചെന്നും ഇതിൽ ചിലർ പ്രതികരണം അറിയിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. കേസിൽ ജൂൺ 15ന് ചാർജ് ഷീറ്റ് സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ, പരിശീലകർ, റെഫറിമാർ, ബ്രിജ് ഭൂഷണിന്റെ സഹപ്രവർത്തകർ എന്നിവരുൾപ്പെടെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ ആറ് വനിതാ ഗുസ്‌തി താരങ്ങളോട് ഇത് സംബന്ധിച്ച തെളിവുകൾ നൽകാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇവരിൽ നാലുപേർ തെളിവുകൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |