കണ്ണൂർ : പാവന്നൂർ ചീരാച്ചേരിക്കടവിൽ മുങ്ങിമരിച്ച നിവേദ്, ജോബിൻജിത്ത്, അഭിനവ് എന്നിവർക്ക് ജന്മനാട് കണ്ണീർവിട നൽകി. മൂവരുടേയും വിയോഗത്തിൽ പ്രകൃതി പോലും കണ്ണീരൊഴുക്കുന്ന അവസ്ഥയായിരുന്നു കണ്ടത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൂവരുടേയും മൃതദേഹങ്ങൾ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ടി .വി രാജേഷ്, എം .വിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരാണ് ഏറ്റുവാങ്ങി പാവന്നൂർ മൊട്ടയിലെ പൊതുദർശന സ്ഥലത്തെത്തിക്കുകയായിരുന്നു. ഇവിടെയും മൂവരുടെയും വീടുകളിലും നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
മൃതദേഹങ്ങളിൽ സി പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പുഷ്പചക്രം അർപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ഡോ.വി.ശിവദാസൻ എം.പി, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യു, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.സംസ്കാരത്തിന് ശേഷം അനുശോചന യോഗവും നടന്നു.
ഇടനെഞ്ച് വിങ്ങി മയ്യിൽ ഗ്രാമം
ബന്ധുക്കളായ വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് വള്ളുവകോളനിയും പാവന്നൂർ ഗ്രാമവും. പുഴയരികിലൂടെ നടന്നുപോകുന്നതിനിടെ കരയിടിഞ്ഞ് ഇവർ പുഴയിലേക്ക് വഴുതിവീഴുകയായിരുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാവന്നൂർ ചിരാച്ചേരിക്കടവിലാണ് ഇവർ മുങ്ങിത്താഴ്ന്നത്. കനത്തമഴയിൽ പുഴയിൽ വെള്ളം കൂടിയതും ചെളിയും ആഴവും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
വീടുകൾക്ക് വിളിപ്പാടകലെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ച നിവേദിന്റെയും അഭിനവിന്റെയും ജോബിൻ ജിത്തിന്റെയും ഒപ്പമുണ്ടായിരുന്ന ആകാശ് ബഹളം വച്ചതിനെ തുടർന്ന് ചെത്ത് തൊഴിലാളിയായ രാജീവനാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. തുടർന്ന് ഡ്രൈവറായ വിജേഷും നാട്ടുകാരും ഒന്നടങ്കം രക്ഷിക്കാനിറങ്ങി. പുഴയിൽനിന്ന് പുറത്തെടുത്ത് മയ്യിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മൂവരും മരിച്ചിരുന്നു.
പാവന്നൂർ മെട്ട വള്ളുവ കോളനിയിലെ എ.വി.സത്യന്റെയും പ്രിയയുടെയും മകനായ നിവേദ് (21) സി.എം.എ വിദ്യാർത്ഥിയാണ്. സത്യന്റെ സഹോദരൻ എ .വി .സജിത്തിന്റെയും രമ്യയുടെയും മകനായ ജോബിൻ ജിത്ത് (17), പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു.ഇവരുടെ ബന്ധുവായ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബാലകൃഷ്ണന്റെയും ബിന്ദുവിൻെയും മകൻ അഭിനവ് (21).മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിലെ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |