കൊല്ലം: ജില്ലയുടെ പലഭാഗങ്ങളിലായി മൂന്നാഴ്ചക്കിടെ ഷിഗെല്ല ബാധിച്ചത് ആറുപേർക്ക്. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. തൃക്കോവിൽവട്ടം, മയ്യനാട്, ആദിച്ചനല്ലൂർ, കുമ്മിൾ, പൊഴിക്കര, കുന്നത്തൂർ, പൂയപ്പള്ളി എന്നിവിടങ്ങളിലാണ് ഷിഗെല്ല വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ഏതാനും പേർക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളുവെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞമാസം പൂയപ്പള്ളിയിലാണ് ആദ്യ ഷിഗെല്ല ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. എച്ച്. വീണ സരോജി, കലയ്‌ക്കോട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.എസ്.അനൂപ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും മലിനമായ ജലത്തിന്റെ ഉപയോഗത്തിലൂടെയുമാണ് രോഗം പിടിപെട്ടിരിക്കുന്നത്.
നിസാരമല്ല
ഷിഗല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണം. വയറിളക്കമാണ് പ്രധാന ലക്ഷണം. മലിന ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ - പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, രോഗബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാദ്ധ്യത കൂടുതലാണ്.
പ്രധാനം പ്രതിരോധം
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക
ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
വ്യക്തിശുചിത്വം പാലിക്കുക
തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക
രോഗലക്ഷണം ഉള്ളവർ ആഹാരം പാകം ചെയ്യരുത്
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക
ഭക്ഷണ പദാർത്ഥങ്ങൾ മൂടിവയ്ക്കുക
ഭക്ഷണ പാകം ചെയ്യുമ്പോൾ ഈച്ച ശല്യം ഒഴിവാക്കുക
ഭക്ഷണം പലതവണ ചൂടാക്കി കഴിക്കരുത്
പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക
ലക്ഷണം
വയറിളക്കം പനി വയറുവേദന ഛർദ്ദി ക്ഷീണം രക്തംകലർന്ന മലം
ലൈസൻസ് ഇല്ലാതെ 15 സ്ഥാപങ്ങൾ
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കി. ഒൻപത് കടകളിൽ നിന്ന് കുടിവെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു.
രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുകയും യഥാസമയം ചികിത്സ തേടുകയും വേണം.
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |