രോഗഭീതിയിൽ കച്ചവടക്കാർ
തിരുവനന്തപുരം:കണ്ണിമേറ മാർക്കറ്റ്, ചരിത്ര പ്രസിദ്ധമായ നഗര ഹൃദയത്തിലെ പ്രധാന മാർക്കറ്റ്. കേൾക്കുമ്പോൾ ഒന്നു പോയാൽ കൊള്ളാമെന്ന് തോന്നുമെങ്കിലും, മാർക്കറ്റിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം കടകൾക്കും മത്സ്യമാർക്കറ്റിനും പിറകിൽ മാലിന്യം നിറഞ്ഞ്, ദുർഗന്ധം പേറുന്ന മാർക്കറ്റിന്റെ അവസ്ഥ ഇപ്പോൾ അല്പം പരിതാപകരമാണ്.
മഴക്കാലം തുടങ്ങിയാൽ മാലിന്യനീക്കം ഊർജ്ജിതമാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
നഗരത്തിലൊരിടത്തും മാലിന്യം കെട്ടിക്കിടക്കാതിരിക്കാൻ നഗരസഭ പരിശ്രമിക്കുന്നുമുണ്ട്. പക്ഷേ പാളയം മാർക്കറ്റിന്റെ കാര്യം ദയനീയമാണ്.
മഴ കടുത്തതോടെ മാലിന്യം കാരണം കൊതുകിന്റെയും ഈച്ചയുടെയും താവളമായി ഇവിടം മാറി. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.
കച്ചവടക്കാർ നികുതി നൽകാനുള്ള ഉപകരണങ്ങൾ മാത്രമായി മാറിയിരിക്കുകയാണെന്നും ശബ്ദമുയർത്തിയിട്ട് കാര്യമില്ലെന്നും ആക്ഷേപമുണ്ട്.
മത്സ്യമാർക്കറ്റ് കഴുകി വൃത്തിയാക്കാൻ പ്രത്യേകം കരാറുകാരുണ്ട്. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ഈച്ചകൾ പഴം, പച്ചക്കറി കടകളിലേക്കും എത്തുന്നത് സാധനം വാങ്ങാനെത്തുന്നവർക്കും തലവേദനയാണ്.
എങ്ങനെയെങ്കിലും മാർക്കറ്റ് നവീകരിച്ച് മാലിന്യനിർമ്മാർജ്ജനം ഊർജ്ജിതമാക്കിയാലേ പ്രശ്നം പരിഹരിക്കാനാവൂ എന്നാണ് കച്ചവടക്കാർ പറയുന്നത്.
മാലിന്യം തള്ളൽ
മാർക്കറ്റിനുള്ളിൽ മത്സ്യവില്പനയ്ക്കായി പണിത കെട്ടിടം ഇപ്പോൾ മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്.
പാളിയ മാലിന്യ ശേഖരണം
കടകളിൽ നിന്ന് ഹരിതകർമ്മസേനയും മാർക്കറ്റിനോടു ചേർന്ന മറ്റ് ഭാഗങ്ങളിൽ നിന്ന് നഗരസഭ കണ്ടിജന്റ് ജീവനക്കാരും മാലിന്യം ശേഖരിക്കുമെന്നാണ് വയ്പ്. പക്ഷേ നിലവിൽ കച്ചവടക്കാരിൽ നിന്ന് മാത്രമാണ് കൃത്യമായി മാലിന്യം ശേഖരിക്കുന്നത്. ഇതിന് മാസംതോറും ഫീസും ഈടാക്കുന്നുണ്ട്.
പ്രഖ്യാപനം മാത്രം
പാളയം മാർക്കറ്റിന്റെ നവീകരണം പ്രഖ്യാപിച്ചിട്ട് നാലുവർഷമായെങ്കിലും നിർമ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല. നിർമ്മാണം തുടങ്ങുമ്പോൾ കച്ചവടക്കാർക്കായി ട്രിഡയുടെ സ്ഥലത്ത് താത്‌കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാസമെങ്കിലും നിർമ്മാണം തുടങ്ങണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
ഹരിതകർമ്മസേനയെയും നഗരസഭാ കണ്ടിജന്റ് ജീവനക്കാരെയും മാലിന്യനീക്കത്തിന് നിയോഗിച്ചിട്ടുണ്ട്. ദിവസവും മത്സ്യമാർക്കറ്ര് കഴുകി വൃത്തിയാക്കാൻ കരാറും നൽകിയിട്ടുണ്ട്. ഓടകളും വൃത്തിയാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ മാലിന്യനീക്കം ഊർജ്ജിതമാക്കും.
പാളയം രാജൻ,
വാർഡ് കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |