തിരൂർ: ബന്ധുവായ അയൽവാസിയുടെ ഓട്ടോമാറ്റിക് ഗേറ്റിൽ കുരുങ്ങി മരിച്ച ഒൻപതുകാരൻ മുഹമ്മദ് സിനാന്റെയും വിവരമറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ച വല്യുമ്മയുടെയും മൃതദേഹങ്ങൾ ഉറ്റവരുടെ സാന്നിദ്ധ്യത്തിൽ കബറടക്കി. ചിലവിൽ ജുമാ മസ്ജിദിൽ തൊട്ടടുത്തായാണ് ഇരുവർക്കും കബറൊരുക്കിയത്.
ചിലവിൽ ചെങ്ങനക്കാട്ടിൽ പുന്നശ്ശേരി അബ്ദുൾ ഗഫൂർ - സജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാനാണ് വ്യാഴാഴ്ച വൈകിട്ട് ബന്ധുവായ അയൽവാസിയുടെ ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് ആസ്യയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.
സ്കൂളിന് പെരുന്നാൾ അവധിയായിരുന്നതിനാൽ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ നിസ്കരിക്കുവാനായി 3.50ന് പള്ളിയിലേക്കിറങ്ങിയതായിരുന്നു സിനാൻ. എളുപ്പവഴിയായ ബന്ധു വീട്ടിലൂടെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഗേറ്റ് തുറന്ന് പുറത്തു കടക്കുന്നതിനിടെ അബദ്ധത്തിൽ ഓട്ടോമാറ്റിക് ഗേറ്റ് സ്പീഡിൽ വന്നടഞ്ഞ് സിനാനിന്റെ കഴുത്ത് ഗേറ്റിൽ കുടുങ്ങിയതാകാമെന്നാണ് നിഗമനം.4.10ന് യാത്രക്കാരുമായി കടന്ന് പോകുന്ന ഓട്ടോഡ്രൈവറും യാത്രക്കാരുമാണ് കഴുത്ത് കുടുങ്ങിക്കിടക്കുന്ന നിലയിൽ സിനാനെ കണ്ടത് . ഗേറ്റിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും ഗൈറ്റ് തുറക്കാനായില്ല. വീട്ടുകാർ മൊബൈൽ ഉപയോഗിച്ച് ഗേറ്റിന്റെ കമ്പനി ആപ്പിൽ കയറി ഗേറ്റ് തുറന്നപ്പോഴാണ് ശരീരം പുറത്തെടുക്കാനായത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്വാസം കിട്ടാതെയാണ് സിനാന്റെ മരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോർട്ട്.
തിരൂർ എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |