കുഴിത്തുറ : കളിയിക്കാവിളയ്ക്ക് സമീപംകാറിൽ വച്ച് ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതി അമ്പിളി കൊലപാതകത്തിനായി സർജിക്കൽ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിൽകുമാറിന്റെ സുഹൃത്തും നെയ്യാറ്റിൻകര സ്വദേശിയുമായ പ്രദീപ് ചന്ദ്രനെയാണ് കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കടയുടമ സുനിൽ കുമാറിനെ പിടി കൂടാൻ സാധിച്ചിട്ടില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് സുനിലിന്റെ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തിട്ടുണ്ട്.
പാറശ്ശാല സ്വദേശികളായ രണ്ടു പേരെ കൂടി തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സുനിൽകുമാറിന്റെ കാർ രണ്ട് ദിവസങ്ങൾക്ക് മുൻപ് പാറശ്ശാലയിലെ സർവീസ് സെന്ററിൽ കിടന്നതായി അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് സെന്റർ ഉടമയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്..ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.ശേഖരിച്ച സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാത്തിലാണ് ചോദ്യം ചെയ്യൽ.
തമിഴ്നാട് പൊലീസ് അമ്പിളിയെ അഞ്ചു ദിവസം കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്യാൻ കുഴിത്തുറ മജിസ്ട്രേറ്റിന് അപേക്ഷ നൽകി. പ്രദീപ് ചന്ദ്രനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. നിലവിൽ അമ്പിളിയും സുനിൽ കുമാറും പ്രദീപ് ചന്ദ്രനുമാണ് പ്രതി പട്ടികയിൽ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |