ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ അഴിത്തലയെയും ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഓർക്കുളത്തെയും ബന്ധിപ്പിക്കുന്ന ഓർക്കുളം പാലത്തിന് 39.98 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു. തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിന്റെ തീരദേശ വികസനത്തിൽ നാഴികക്കല്ലാവുന്ന ഈ സ്വപ്ന പദ്ധതിക്ക് 2017-18 സംസ്ഥാന ബഡ്ജറ്റിൽ 20 കോടി അനുവദിച്ചിരുന്നെങ്കിലും ഡി.പി.ആർ തയ്യാറാക്കുമ്പോൾ ഈ തുക മതിയാകില്ലെന്ന് കണ്ട സാഹചര്യത്തിലാണ് പ്രത്യേകാനുമതി ലഭിച്ചത്.
തേജസ്വിനി പുഴയ്ക്ക് കുറുകെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് പാലം നിർമ്മിക്കുക.ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി എം.രാജഗോപാലൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അധികതുകയ്ക്ക് പ്രത്യേകാനുമതി ലഭിച്ചത്.മടക്കര തുറമുഖം, അഴിത്തല ഫിഷിംഗ് ലാൻഡ് സെന്റർ, പുലിമുട്ട്, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, അഴിത്തല ബീച്ച് തുടങ്ങിയവയുടെയെല്ലാം വികസനത്തിന് ഈ പാലം കുതിപ്പേകും.നൂതന സാങ്കേതികവിദ്യയായ പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് ബീമുകൾ ഉപയോഗിച്ചായിരിക്കും പാലം നിർമ്മാണം.
പാലം ഇങ്ങനെ
317.80 മീറ്റർ നീളം
320 മീറ്റർ അനുബന്ധ റോഡ്
6 മീറ്റർ ഉയരം
11 മീറ്റർ വീതി
11 സ്പാനുകൾ
ഇരുഭാഗങ്ങളിലും നടപ്പാത
സംരക്ഷണ ഭിത്തി
പതിനഞ്ച് കി.മി ചുറ്റിയാത്ര
വെറും മുന്നൂറ് മീറ്റർ ദൂരത്തേക്ക് എത്താൻ പതിനഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിവരുന്ന അവസ്ഥയാണ് ഓർക്കുളത്തും അഴിത്തലയിലും ഉള്ളവർക്ക്. ചെറുവത്തൂർ മേഖലകളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ നീലേശ്വരം നഗരം അധികം ചുറ്റി സഞ്ചരിക്കുന്നത് ഒഴിവാക്കാൻ തോണിയെ ആശ്രയിക്കേണ്ടിവരാറുണ്ട്.. ചെറുവത്തൂർ, തൈക്കടപ്പുറം ഹാർബർ അഴിത്തല ടൂറിസ്റ്റ് കേന്ദ്രം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ, മരണം, വിവാഹം പോലുള്ള ചടങ്ങുകൾ, പയ്യന്നൂർ, കണ്ണൂർ എന്നിവടങ്ങളിലേക്ക് ഇരുകരകളിലുമുള്ള ആളുകൾക്ക് എളുപ്പത്തിൽ എത്താനും പാലം ഉപകരിക്കും.
പ്രകൃതിരമണീയം
തേജസ്വിനിക്കരയുടെ മുഴുവൻ സൗന്ദര്യവും നിറഞ്ഞ പ്രദേശമെന്ന നിലയിൽ ഓർക്കുളം-അഴീത്തല ഭാഗത്ത് വരുന്ന പാലം ടൂറിസം സാദ്ധ്യതയും വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |