തുറവൂർ : ഉത്പാദനം കുത്തനെ കുറച്ച് പ്രവർത്തനം പേരിൽ മാത്രമായതോടെ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറി അടച്ചുപൂട്ടലിന്റെ വക്കിലായി. ഉത്പാദനത്തിലെയും വിതരണത്തിലെയും പാകപ്പിഴകളും സർക്കാർ സബ്സിഡികൾ നിർത്തലാക്കിയതും കന്നുകുട്ടി പരിപാലനത്തിന് കാലിത്തീറ്റ ഉത്പാദിപ്പിക്കാനുള്ള അംഗീകാരം സർക്കാർ വെട്ടിക്കുറച്ചതുമാണ് 38വർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ജില്ലയിലെ സ്ഥാപനത്തിന് തിരിച്ചടിയായത്.
3200ഓളം വരുന്ന മിൽമയുടെ കീഴിലുള്ള ക്ഷീരസംഘങ്ങളിൽ സ്വകാര്യകമ്പനികളുടെ കാലിത്തീറ്റകൾ വില്പന നടത്താനുള്ള അംഗീകാരം സർക്കാർ നൽകിയതും വിനയായി. അടച്ചുപൂട്ടൽ ഭീഷണിയിലായതോടെ പട്ടണക്കാട്ടെ മിൽമ കാലിത്തീറ്റ ഫാക്ടറിയിലെ 300 ഓളം വരുന്ന തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്.
കോടികൾ ചെലവിട്ട് പണിത തവിട് സൈലോ പ്ലാന്റും പ്രവർത്തനക്ഷമമല്ലാതായിട്ട് മാസങ്ങളായി. നിത്യേന 4000 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി ആയിരം ചാക്ക് കാലിത്തീറ്റ പോലും ഉത്പാദിപ്പിക്കുന്നില്ല. ഉല്ലാദനത്തിലും വിതരണത്തിലും ഉണ്ടായ വൻകുറവ് ഫാക്ടറിയിലെ 115 സ്ഥിരം കയറ്റിയിറക്ക് തൊഴിലാളികളേയും ബാധിച്ചു. ഉത്പാദനത്തിന് അനുസൃതമായാണ് ഇവർക്ക് വേതനം നൽകുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ കയറ്റിയിറക്കുതൊഴിലാളികൾ സൂചനാ സമരം ആരംഭിച്ചിരുന്നു. ജോലി തടസപ്പെടാതെ രാവിലെ 9 മുതൽ 10.30വരെ തൊഴിലാളികൾ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരരംഗത്ത് തുടരുകയാണ്.
ശേഷി വർദ്ധിപ്പിച്ചു, ഉത്പാദനമില്ല
തുടക്കത്തിൽ ഫാക്ടറിയുടെ പ്രതിദിന ഉത്പാദനശേഷി 100 മെട്രിക് ടൺ
1993-ൽ പ്രതിദിന ഉത്പാദന ശേഷി 300 മെട്രിക് ടൺ ആയി വികസിപ്പിച്ചു
വർഷങ്ങൾക്ക് മുമ്പാണ് 350 മെട്രിക് ടണ്ണായി ഉത്പാദനശേഷി വീണ്ടും വർദ്ധിപ്പിച്ചത്
നൂതനവും ആധുനികവുമായ വിദേശ നിർമ്മിത യന്ത്രസാമഗ്രികൾ പ്ലാന്റിലുണ്ട്
ഫാക്ടറിയുടെ പ്രതിദിന ഉത്പാദനശേഷി : 350 ടൺ
നിലവിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് : 100 ടൺ
മിൽമയ്ക്ക് രണ്ട് ഫാക്ടറികൾ
ഗുണ നിലവാരമുള്ള കാലിത്തീറ്റ ഉത്പാദിച്ച് ക്ഷീര കർഷകരുടെ വിശ്വാസം പിടിച്ചു പറ്റിയ മിൽമയ്ക്ക് ആലപ്പുഴയിലെ പട്ടണക്കാട്,പാലക്കാട്ടെ മലമ്പുഴ എന്നിവിടങ്ങളിലായി സംസ്ഥാനത്ത് 2 ഫാക്ടറികളാണ് ഉള്ളത്. 1985ലാണ് പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറി സ്ഥാപിച്ചത്.
മിൽമയുടെ കീഴിലുള്ള പാൽസഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും സ്വകാര്യമേഖലയിലെ കമ്പനികൾ ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റ വാങ്ങുന്നത് നിറുത്തണം. പകരം മിൽമ കാലിത്തീറ്റ വാങ്ങാനുള്ള നടപടിയുണ്ടാകണം
-സി.ബി. ചന്ദ്രബാബു, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി
വരുമാനം നിലച്ചതോടെ കയറ്റിയിറക്ക് തൊഴിലാളികൾ പട്ടിണിയുടെ വക്കിലാണ്. ഉല്ലാദനവും വിതരണവും വർദ്ധിപ്പിക്കുകയാണ് പരിഹാരം.പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം
-അസീസ് പായിക്കാട്, ഐ. എൻ. ടി.യു.സി സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |