മാന്നാർ: 15 വർഷം മുമ്പ് കാണാതായ ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്നു സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ രണ്ടും മൂന്നും നാലും പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനുഗോപി, കണ്ണമ്പള്ളിൽ സോമരാജൻ, കണ്ണമ്പള്ളിൽ പ്രമോദ് എന്നിവരെയാണ് റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലിലാക്കിയത്. 6 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി വീണ്ടും മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ ചെങ്ങന്നൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനുപമ എസ്.പിള്ള മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ.സുരേഷ് മത്തായി ഹാജരായി കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. കലയുടെ ഭർത്താവും ഒന്നാംപ്രതിയുമായ അനിലിനെ ഇസ്രായേലിൽ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |