കൊല്ലം: വിക്ടോറിയ ആശുപത്രിയിലെ ഹൈടെക് കെട്ടിട സമുച്ചയ പദ്ധതിയുടെ ഡിസൈനിനെ ചൊല്ലി കിഫ്ബിയും ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവ്വീസും (ഡി.എച്ച്.എസ്) തമ്മിൽ തർക്കം. നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബി തയ്യാറാക്കിയ രൂപരേഖ നാല് തവണ മടക്കി അയച്ചുകൊണ്ട് ഡി.എച്ച്.എസ് നിർദ്ദേശിച്ച പല ഘടകങ്ങളും കിഫ്ബിയിലെ ആർക്കിടെക്ചറൽ വിഭാഗം അവഗണിച്ചതാണ് പ്രശ്നം.
മൂന്ന് ബ്ലോക്കുള്ള ബഹുനില സമുച്ചയമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. 120 കോടി ചെലവ് വരുന്ന രൂപരേഖ സമർപ്പിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി എഴു നിലകളുള്ള ഒറ്ര ബ്ലോക്കാക്കി ചുരുക്കാൻ നിർദ്ദേശം ലഭിച്ചു. തുടർന്ന് 70 കോടി രൂപ ചെലവ് വരുന്ന ഏഴ് നില കെട്ടിടത്തിന്റെ രൂപരേഖയിൽ കിഫ്ബി പലവിധ മാറ്റങ്ങൾ പറഞ്ഞു. മൂന്ന് തവണ മാറ്റം വരുത്തിയ രൂപരേഖയിൽ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസമുണ്ടാകുന്ന തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായതോടെ ഡി.എച്ച്.എസ് ഇടപെടുകയായിരുന്നു.
ഏഴ് വർഷം മുൻപാണ് വിക്ടോറിയ ആശുപത്രിക്ക് ഹൈടെക് കെട്ടിട സമുച്ചയം പ്രഖ്യാപിച്ചത്. സ്ഥലപരിമിതി മറികടക്കാൻ വിക്ടോറിയ ആശുപത്രിയും ജില്ലാ ആശുപത്രിയും ഒരുമിച്ച് വികസിപ്പിക്കാനായിരുന്നു ആദ്യത്തെ ആലോചന. പിന്നീടാണ് രണ്ട് പ്രത്യേക പദ്ധതികളാക്കിയത്. പുതിയ ബ്ലോക്കുകളും സൗകര്യങ്ങളും കുറയുന്നത് വിക്ടോറിയയിൽ കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള സാദ്ധ്യതകൾക്കും തിരിച്ചടിയാണ്.
സൗകര്യങ്ങൾ ഉറപ്പാക്കും
ഡി.എച്ച്.എസിന്റെ ആവശ്യ പ്രകാരം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായ സൗകര്യങ്ങൾ രൂപരേഖയിൽ ഉറപ്പാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുമായി വൈകാതെ ചർച്ച നടക്കും. അതിന് ശേഷമേ രൂപരേഖയിൽ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന കർശന നിലപാടിലാണ് ഡി.എച്ച്.എസ് ഓഫീസ്
ആദ്യം ലക്ഷ്യമിട്ടത്
ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങൾക്കായി ആറ് നില കെട്ടിടം
ഓഫീസ് സമുച്ചയം
ഹോസ്റ്റൽ സഹിതമുള്ള മൂന്ന് നില അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്
ലാബ് അടക്കമുള്ള മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക്
പുതിയ രൂപരേഖ
ഏഴ് നിലകളുള്ള ഗൈനക്കോളജി, പീഡിയാട്രിക് ബ്ലോക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |