പാരീസ് :ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകി ലക്ഷ്യ സെൻ ബാഡ്മിന്റൺ പുരുഷ സിംഗിൾസിന്റെ സെമി ഫൈനലിൽ കടന്നു. .ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയെൻ ചെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയ ലക്ഷ്യ ഒളിമ്പിക്സ് ബാഡ്മിന്റൺ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കാഡും സ്വന്തമാക്കി. സെമിയിൽ വിജയിച്ച് ഫൈനലിലെത്തിയാൽ ലക്ഷ്യയ്ക്ക് സ്വർണത്തിനോ വെള്ളിക്കോ സാദ്ധ്യതയുണ്ട്. സെമിയിൽ തോറ്റാൽ വെങ്കലത്തിനായുള്ള മത്സരം ബാക്കിയുണ്ടാവും.
ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായി തിരിച്ചുവന്നാണ് ലക്ഷ്യ വിജയം കണ്ടത്. മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 19-21,21-15,21-12 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ ജയം. രണ്ടാം ഗെയിമിൽ വാശിയോടെ ഇറങ്ങിയ ലക്ഷ്യ പിഴവുകൾ ഇല്ലാതെ കളിച്ചു. ചെന്നിന് ഇടയ്ക്ക് പരിക്കേറ്റതോടെ ലക്ഷ്യ ആത്മവിശ്വാസത്തോടെ മുന്നേറി. രണ്ടാം ഗെയിം ലക്ഷ്യ പിടിച്ചെടുത്തതോടെ ചെൻ പ്രതിരോധത്തിലായി. മൂന്നാം ഗെയിമിൽ അത് നിഴലിക്കുകയും ചെയ്തു. തുടക്കത്തിലേ ലീഡ് നേടിയ ലക്ഷ്യ ആ താളം വിട്ടുകൊടുക്കാതെ മുന്നേറി വിജയിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ലക്ഷ്യയുടെ സെമിഫൈനൽ. ഡെന്മാർക്കിന്റെ വിക്ടർ അക്സൽസനും സിംഗപ്പുരിന്റെ കീൻയേ ലോയും തമ്മിലുള്ള ക്വാർട്ടർ ഫൈനലിലെ വിജയിയെയാണ് ലക്ഷ്യ സെമിയിൽ നേരിടേണ്ടത്.
പ്രീ ക്വാർട്ടറിൽ മലയാളി താരം എച്ച്.എസ് പ്രണോയ്യെ കീഴടക്കിയാണ് ലക്ഷ്യ ക്വാർട്ടറിലെത്തിയത്. ബാഡ്മിന്റണിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ പ്രതീക്ഷയാണ് ലക്ഷ്യ. വനിതാ താരം പി.വി സിന്ധു കഴിഞ്ഞ ദിവസം പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |