പാരീസ് : 100 ഗ്രാം ഭാരം കൂടിപ്പോയി എന്നതിന്റെ പേരിൽ 50 കിലോഗ്രാം വനിതകളുടെ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൻമേലുള്ള വാദം പൂർത്തിയായി. വിധി ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള കായിക കോടതിയുടെ പ്രത്യേക ബഞ്ചിലാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്.
രണ്ട് അപ്പീലുകളാണ് വിനേഷ് നൽകിയിരുന്നത്. തന്നെ ഫൈനലിൽ മത്സരിപ്പിക്കണമെന്നതായിരുന്നു ആദ്യ അപ്പീൽ. ഇത് കോടതി തള്ളിയിരുന്നു. സെമിഫൈനൽ വരെ താൻ ഭാരക്കൂടുതൽ ഇല്ലാതെയാണ് മത്സരിച്ചതെന്നും അതിനാൽ ഫൈനലിൽ എത്തിയത് നിയമവിധേയമായിട്ടാണെന്നും അതിനാൽ വെള്ളിമെഡൽ പങ്കിടണമെന്നുമായിരുന്നു രണ്ടാമത്തെ അപ്പീൽ. ഇതിന്മേലാണ് ഇന്നലെ വാദം നടന്നത്. സുപ്രീം കോടതി അഭിഭാഷകൻ ഹരീഷ് സാൽവേയാണ് വിനേഷിന് വേണ്ടി ഓൺലൈനായി വാദിച്ചത്.
വിനേഷിന് അനുകൂലമായി വിധി വരുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം വിനേഷിന്റെ കാര്യത്തിൽ മാനുഷികമായ പരിഗണന നൽകേണ്ടതാണെന്നും എന്നാൽ നിയമത്തിന് അതീതമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |